ഈഡന്‍ ഗാര്‍ഡന്‍സില്‍ സഞ്ജു ഷോ; വിന്‍ഡീസിനെ തകര്‍ത്ത് ഇന്ത്യ സെമിയില്‍

Jaihind News Bureau
Sunday, March 1, 2026

കൊല്‍ക്കത്ത: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ ജീവന്മരണ പോരാട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ സെമിഫൈനലില്‍ പ്രവേശിച്ചു. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ മലയാളി താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യക്ക് കരുത്തായത്. വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 196 റണ്‍സ് വിജയലക്ഷ്യം നാല് പന്തുകള്‍ ബാക്കിനില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു.

തുടക്കത്തില്‍ ഓപ്പണര്‍മാരായ അഭിഷേക് ശര്‍മ്മയെയും ഇഷാന്‍ കിഷനെയും നഷ്ടമായി പ്രതിസന്ധിയിലായ ഇന്ത്യയെ സഞ്ജു സാംസണ്‍ ഒറ്റയ്ക്ക് തോളിലേറ്റുകയായിരുന്നു. വെറും 50 പന്തില്‍ നിന്ന് പുറത്താകാതെ 97 റണ്‍സാണ് സഞ്ജു അടിച്ചുകൂട്ടിയത്. കേവലം 26 പന്തില്‍ നിന്ന് അര്‍ദ്ധ സെഞ്ചുറി തികച്ച സഞ്ജു, നായകന്‍ സൂര്യകുമാര്‍ യാദവിനൊപ്പം (18) നിര്‍ണ്ണായകമായ 50 റണ്‍സ് കൂട്ടുകെട്ടും പടുത്തുയര്‍ത്തി. ഈ ഇന്നിംഗ്‌സോടെ ടി20 ലോകകപ്പില്‍ റണ്‍സ് പിന്തുടരുമ്പോള്‍ ഒരു ഇന്ത്യന്‍ താരം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന വിരാട് കോഹ്ലിയുടെ റെക്കോര്‍ഡും (82 റണ്‍സ്) സഞ്ജു തന്റെ പേരിലാക്കി.

ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. റോസ്റ്റണ്‍ ചേസ്, റോവ്മാന്‍ പവല്‍, ജേസണ്‍ ഹോള്‍ഡര്‍ എന്നിവരുടെ മിന്നല്‍ പ്രകടനങ്ങളുടെ കരുത്തില്‍ വിന്‍ഡീസ് 20 ഓവറില്‍ 195/5 എന്ന ശക്തമായ സ്‌കോര്‍ കണ്ടെത്തി. 196 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യ 19.2 ഓവറില്‍ ലക്ഷ്യം കണ്ടു. അവസാന ഓവറുകളില്‍ സമ്മര്‍ദ്ദമില്ലാതെ ബാറ്റ് ചെയ്ത സഞ്ജു ഇന്ത്യയെ വിജയതീരത്തെത്തിച്ചു.

ദക്ഷിണാഫ്രിക്കയോട് തോറ്റെങ്കിലും സിംബാബ്വെയെയും വെസ്റ്റ് ഇന്‍ഡീസിനെയും തകര്‍ത്ത് മികച്ച ഫോമിലേക്ക് തിരിച്ചെത്തിയ ഇന്ത്യ സെമിഫൈനലിലും ഇതേ ആധിപത്യം തുടരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.