സാക്ഷി മാലിക് ഗുസ്തി അവസാനിപ്പിച്ചു; സർക്കാർ നൽകിയ ഉറപ്പുകൾ പാലിച്ചില്ല, പൊട്ടിക്കരഞ്ഞ് താരം

Jaihind Webdesk
Thursday, December 21, 2023

സാക്ഷി മാലിക് ഗുസ്തി അവസാനിപ്പിച്ചു. ഇന്ത്യയുടെ അഭിമാന താരമാണ് സാക്ഷി മാലിക്. ഗുസ്തി ഫെ‍ഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ യാദവ് പ്രതിയായ ലൈംഗികാതിക്രമ കേസിൽ സർക്കാർ നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം. 

ഗുസ്തി ഫെഡറേഷന്‍ പുതിയ അധ്യക്ഷനെ തെര‍ഞ്ഞെടുത്തതിന് തൊട്ടുപിന്നാലെയാണ് താരത്തിന്‍റെ ഈ തീരുമാനം. തുടർന്ന് വാർത്താസമ്മേളനത്തിന് പിന്നാലെ സാക്ഷി മാലിക്ക് തന്‍റെ ബൂട്ടുകൾ പ്രസ് ക്ലബ്ബിൽ ഉപേക്ഷിച്ചു. ആർഎസ്എസ് അനുഭാവിയായ സഞ്ജയ് സിങാണ് ഗുസ്തി ഫെ‍‍‍ഡറേഷന്‍റെ പുതിയ അധ്യക്ഷനായി തെര‍ഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. പീഡനക്കേസിൽ പ്രതിയായ ബ്രിജ് ഭൂഷണിന്‍റെ വിശ്വസ്തനും കൂടിയാണ് ഇയാള്‍.

മാധ്യമങ്ങൾക്ക് മുന്നിൽ സാക്ഷി മാലിക്ക് പൊട്ടിക്കരഞ്ഞു. ഗുസ്തി താരങ്ങൾ നടത്തിയ പ്രതിഷേധത്തിൽ കേന്ദ്രം നിരവധി വാഗ്ദാനങ്ങൾ നൽകിയിരുന്നു. ആ വാഗ്ദാനങ്ങളൊന്നും ഇതുവരെ പാലിച്ചില്ല. തങ്ങൾ പൂർണമായും കേന്ദ്ര സർക്കാരിനെ വിശ്വസിച്ചിരുന്നുവെന്നും തെരഞ്ഞെടുപ്പിന് മുമ്പെങ്കിലും വാഗ്ദാനങ്ങൾ പാലിക്കുമെന്ന് കരുതിയിരുന്നുവെന്നും സാക്ഷി മാലിക് പറഞ്ഞു. ബജ്റംഗ് പുനിയയും വിനയ് ഫോഗട്ടും സാക്ഷി മാലിക്കും ഒരുമിച്ചാണ് വാർത്താസമ്മേളനം നടത്തിയത്. എന്നാൽ സാക്ഷി മാത്രമാണ് ഗുസ്തി ഉപേക്ഷിക്കുന്നതായുള്ള പ്രഖ്യാപനം നടത്തിയത്.