SABARIMALA CRIMEBRANCH| ശബരിമല സ്വര്‍ണ്ണക്കൊള്ള: ക്രൈംബ്രാഞ്ച് കേസെടുത്തു, അന്വേഷണം ഉന്നതരിലേക്ക് നീളുമോ?

Jaihind News Bureau
Saturday, October 11, 2025

ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് രണ്ട് എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തതോടെ കേസ് നിര്‍ണായക ഘട്ടത്തിലേക്ക് കടന്നു. ദ്വാരപാലകശില്‍പ്പ പാളി, കട്ടിള എന്നിവയില്‍ നിന്ന് സ്വര്‍ണ്ണം കവര്‍ന്നതിന് വെവ്വേറെ കേസുകളാണ് എടുത്തിരിക്കുന്നത്. ഉണ്ണിക്കൃഷ്ണന്‍ പോറ്റി, മറ്റ് ദേവസ്വം ഉദ്യോഗസ്ഥര്‍ എന്നിവരടക്കം പത്ത്, എട്ട് വീതം പ്രതികളാണ് യഥാക്രമം കേസുകളിലുള്ളത്. കവര്‍ച്ച, വിശ്വാസവഞ്ചന, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. കേസ് ഉടന്‍ തന്നെ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാന്‍ സാധ്യതയുണ്ട്. ഉദ്യോഗസ്ഥരെയും പോറ്റിയെയും പ്രതിസ്ഥാനത്ത് നിര്‍ത്തി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കൈകഴുകാന്‍ ശ്രമിക്കുമ്പോഴും, പോറ്റിയും ഉദ്യോഗസ്ഥരും മാത്രം വിചാരിച്ചാല്‍ ഇത്രയേറെ സ്വര്‍ണ്ണം കടത്താനാകില്ല എന്ന നിഗമനം, ബോര്‍ഡ് അംഗങ്ങള്‍, ഭരണനേതൃത്വം എന്നിവരിലേക്ക് കൂടി അന്വേഷണം നീളുമോ എന്ന ചോദ്യം ഉയര്‍ത്തുന്നു.

കാണാതായ സ്വര്‍ണ്ണത്തിന്റെ യഥാര്‍ത്ഥ അളവിനെക്കുറിച്ചുള്ള വിവരങ്ങള്‍ കേസിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നു. ദേവസ്വം വിജിലന്‍സിന്റെ അന്തിമ റിപ്പോര്‍ട്ടില്‍ 989 ഗ്രാം (124 പവന്‍) സ്വര്‍ണ്ണം കാണാതായി എന്നാണ് കണക്ക്. ഇത് ‘സ്മാര്‍ട്ട് ക്രിയേഷന്‍സ്’ സി.ഇ.ഒ.യുടെ മൊഴിയെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്. എന്നാല്‍, 1998-ല്‍ ‘യു.ബി. ഗ്രൂപ്പ്’ നല്‍കിയ കണക്കനുസരിച്ച് ദ്വാരപാലക ശില്‍പ്പങ്ങള്‍ പൊതിയാന്‍ ഉപയോഗിച്ചത് ഒന്നര കിലോ സ്വര്‍ണ്ണമായിരുന്നു. 2019-ല്‍ ശില്‍പ്പം ഉരുക്കിയപ്പോള്‍ 577 ഗ്രാം മാത്രമാണ് ലഭിച്ചതെങ്കില്‍, ബാക്കി ഒരു കിലോയോളം സ്വര്‍ണ്ണം അപ്രത്യക്ഷമായത് എങ്ങോട്ടാണെന്നത് പ്രധാനമാണ്. വശങ്ങളിലെ പാളികള്‍ ഉരുക്കിയപ്പോള്‍ കിട്ടിയ 409 ഗ്രാം കൂടി ചേര്‍ത്താലും, ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ കൈവശം ഉണ്ടായിരിക്കേണ്ട ഒന്നര കിലോയിലധികം സ്വര്‍ണ്ണം എവിടെ പോയെന്നതും, എന്നാല്‍ അന്തിമ റിപ്പോര്‍ട്ടില്‍ അര കിലോയില്‍ താഴെ സ്വര്‍ണ്ണം മാത്രം പറയുന്നു എന്നതിലെ വൈരുദ്ധ്യവും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. അതിനാല്‍, അപ്രത്യക്ഷമായ കൂടുതല്‍ സ്വര്‍ണ്ണം കണ്ടെത്തലും, സ്വര്‍ണ്ണം മാറ്റിയോ എന്നതടക്കമുള്ള കാര്യങ്ങളില്‍ ശാസ്ത്രീയ പരിശോധന നടത്തലുമാണ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലുള്ള പ്രധാന വെല്ലുവിളികള്‍.