ശബരിമല സ്വര്‍ണക്കൊള്ള: എ. പത്മകുമാര്‍ അറസ്റ്റില്‍

Jaihind News Bureau
Thursday, November 20, 2025

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിനെ എസ്‌ഐടി അറസ്റ്റ് ചെയ്തു. നേരത്തെ എന്‍. വാസു അറസ്റ്റിലായതിന് പിന്നാലെയാണ് 2019-ല്‍ ബോര്‍ഡ് പ്രസിഡന്റായിരുന്ന സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമായ പത്മകുമാറിന്റെ അറസ്റ്റ്. തിരുവനന്തപുരത്തെ രഹസ്യകേന്ദ്രത്തില്‍ വെച്ച് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ശബരിമല ശ്രീകോവിലിന് മുന്നിലെ കട്ടിളപ്പടിയിലെ സ്വര്‍ണം കവര്‍ന്ന കേസുമായി ബന്ധപ്പെട്ടാണ് ഈ നടപടി. അറസ്റ്റിലായ പത്മകുമാറിനെ ഇന്ന് തന്നെ കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.

ഈ കട്ടിള പാളി കേസില്‍ ദേവസ്വം ബോര്‍ഡിന്റെ പൂര്‍ണ്ണമായ അറിവോടു കൂടിയാണ് തട്ടിപ്പ് നടന്നതെന്നാണ് എസ്‌ഐടിയുടെ പ്രാഥമിക കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ കേസില്‍ എട്ടാം പ്രതിയായി എ. പത്മകുമാര്‍ അധ്യക്ഷനായ 2019-ലെ ബോര്‍ഡിനെ പ്രതി ചേര്‍ത്തിരുന്നു. കട്ടിള പാളികള്‍ ഇളക്കിയെടുത്ത് ‘പോറ്റി’ക്ക് കൈമാറിയത് ബോര്‍ഡ് തീരുമാനപ്രകാരമാണെന്ന് എസ്‌ഐടി തയ്യാറാക്കിയ എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നു. അറസ്റ്റിലായ മുരാരി ബാബു ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും തട്ടിപ്പ് ബോര്‍ഡ് തീരുമാനമായിരുന്നുവെന്ന് മൊഴി നല്‍കിയിട്ടുണ്ട്.

അന്വേഷണത്തിന്റെ ഭാഗമായി, 2019-ല്‍ പത്മകുമാറിന്റെ സഹായികളായി പ്രവര്‍ത്തിച്ച മറ്റ് ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. പോറ്റിക്ക് ശബരിമലയില്‍ പത്മകുമാര്‍ പരിധിയില്ലാത്ത സ്വാതന്ത്ര്യം നല്‍കിയിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഈ കേസില്‍ ആദ്യം അന്വേഷണം നടത്തിയ ദേവസ്വം വിജിലന്‍സും തട്ടിപ്പില്‍ ബോര്‍ഡിനുള്ള പങ്ക് കണ്ടെത്തിയിരുന്നു.