സിപിഎം നേതാക്കളുടെ ജയിൽ മോചനത്തിന് വഴിയൊരുങ്ങുന്നു; കുറ്റപത്രം വൈകുന്നതിൽ ദുരൂഹത; പോറ്റി ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ

Jaihind News Bureau
Friday, February 6, 2026

ശബരിമല സ്വർണക്കൊള്ള കേസിൽ ജാമ്യം ലഭിച്ച ഒന്നാം പ്രതി ഉണ്ണികൃഷ്‌ണൻ പോറ്റി ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് (SIT) മുന്നിൽ ഹാജരാകും. ജാമ്യ വ്യവസ്ഥയുടെ ഭാഗമായാണ് അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപാകെ എത്തുന്നത്. അതേസമയം, കേസിൽ ഉൾപ്പെട്ട തന്ത്രിയുടെ ജാമ്യഹർജിയെ ശക്തമായി എതിർത്തുകൊണ്ട് അന്വേഷണ സംഘം ഇന്ന് കൊല്ലം വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.

 ഒന്നാം പ്രതി ജയിൽ മോചിതനായതോടെ കേസിൽ റിമാൻഡിൽ കഴിയുന്ന സിപിഎം നേതാക്കളായ എൻ. വാസു, പത്മകുമാർ എന്നിവരുടെ പുറത്തിറങ്ങാനുള്ള സാധ്യതകളും വർധിച്ചിരിക്കുകയാണ്. ഫെബ്രുവരി 11-ന് എൻ. വാസുവിന്റെയും, ഫെബ്രുവരി 20-ന് പത്മകുമാറിന്റെയും റിമാൻഡ് കാലാവധി 90 ദിവസം പൂർത്തിയാകും. നിയമപ്രകാരമുള്ള ഈ കാലാവധിക്കുള്ളിൽ കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ ഇവർക്ക് സ്വാഭാവിക ജാമ്യം (Statutory Bail) ലഭിക്കാനുള്ള വഴി തെളിയും.

സിപിഎം നേതാക്കളെ ജയിൽ മോചിതരാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത് വൈകിപ്പിക്കുന്നത് എന്ന ആരോപണം ഇതിനോടകം ശക്തമായിട്ടുണ്ട്. അന്വേഷണം അന്തിമഘട്ടത്തിലാണെന്ന് അധികൃതർ അവകാശപ്പെടുമ്പോഴും, പ്രമുഖ നേതാക്കളുടെ ജാമ്യത്തിനായി സർക്കാർ തലത്തിൽ ഒത്തുകളി നടക്കുന്നുണ്ടെന്നാണ് ഉയരുന്ന പ്രധാന വിമർശനം.