ശബരിമല യുവതീപ്രവേശനം: സുപ്രീംകോടതിയുടെ ഒന്‍പതംഗ ബെഞ്ച് നാളെ മുതല്‍ വാദം കേള്‍ക്കും

Jaihind News Bureau
Monday, April 6, 2026

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള 2018-ലെ ചരിത്രവിധി പുനഃപരിശോധിക്കണമെന്ന ഹര്‍ജികളില്‍ സുപ്രീംകോടതിയുടെ ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് നാളെ മുതല്‍ വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് മൗലികാവകാശങ്ങളും മതസ്വാതന്ത്ര്യവും ഉള്‍പ്പെടെയുള്ള ഭരണഘടനാപരമായ വിഷയങ്ങളില്‍ വാദം കേള്‍ക്കുന്നത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിനു മുന്‍പാകെ ഏപ്രില്‍ 7 മുതല്‍ 9 വരെയാണ് വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുന്ന കക്ഷികളുടെ വാദം നടക്കുക. തുടര്‍ന്ന് ഏപ്രില്‍ 14 മുതല്‍ 16 വരെയുള്ള ദിവസങ്ങളില്‍ വിധിയെ അനുകൂലിക്കുന്ന വിഭാഗങ്ങള്‍ തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കും.

യുവതീപ്രവേശന വിധിയെ എതിര്‍ക്കുന്ന 53 കക്ഷികളും അനുകൂലിക്കുന്ന 12 കക്ഷികളുമാണ് നിലവില്‍ കോടതിക്ക് മുന്‍പാകെയുള്ളത്. ഇരുവിഭാഗത്തിന്റെയും വാദമുഖങ്ങള്‍ ക്രോഡീകരിക്കുന്നതിനായി അഡ്വ. കൃഷ്ണ കുമാര്‍ സിങ്, അഡ്വ. ശാശ്വതി എന്നിവരെ നോഡല്‍ അഭിഭാഷകരായി കോടതി നേരത്തെ നിയോഗിച്ചിരുന്നു. ശബരിമല വിധി സ്ത്രീകളോടുള്ള വിവേചനമാണെന്ന 2018-ലെ മുന്‍ നിലപാടില്‍ നിന്ന് വ്യത്യസ്തമായി, ഇത്തവണ ഒന്‍പതംഗ ബെഞ്ചിന് മുന്‍പാകെ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ ഉള്ളടക്കം ഏറെ ശ്രദ്ധേയമാണ്.

കേരളം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടില്‍ നില്‍ക്കെ, സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന ഓരോ നീക്കവും രാഷ്ട്രീയമായി വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കും. ശബരിമല വിഷയം കോടതി തീരുമാനിക്കേണ്ടതല്ലെന്ന നിലപാടാണ് ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചിട്ടുള്ളത്. എന്നാല്‍, മതപണ്ഡിതരുടെയും സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെയും അഭിപ്രായം തേടി കോടതിക്ക് തീരുമാനമെടുക്കാമെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ രേഖാമൂലം നല്‍കിയിരിക്കുന്നത്. 2018-ലെ വിധിയെ നേരിട്ട് അനുകൂലിക്കാനോ എതിര്‍ക്കാനോ നില്‍ക്കാതെ സമതുലിതമായ ഒരു സമീപനമാണ് ഇത്തവണ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത് എന്നത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.