ശബരിമല വിമാനത്താവള പദ്ധതിക്ക് സർക്കാരിന് തിരിച്ചടി; ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി

Jaihind News Bureau
Sunday, December 21, 2025

ശബരിമല വിമാനത്താവളത്തില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനങ്ങളും അനുബന്ധ റിപ്പോര്‍ട്ടുകളും കേരള ഹൈക്കോടതി റദ്ദാക്കി. 2570 ഏക്കര്‍ ഭൂമി ഏറ്റെടുക്കണമെന്ന് ശാസ്ത്രീയമായി തെളിയിക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ലന്നും കോടതി. പദ്ധതിയില്‍ പുതിയ പഠനം നടത്തണമെന്നും കോടതി ഉത്തരവിട്ടു.

ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റും സമീപ പ്രദേശങ്ങളും ഏറ്റെടുക്കുന്നതിനായി സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനങ്ങളും അനുബന്ധ റിപ്പോര്‍ട്ടുകളുമാണ് കേരള ഹൈക്കോടതി റദ്ദാക്കിയത്. വിമാനത്താവളത്തിനായി 2570 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നത് അത്യാവശ്യമാണോ എന്ന് ശാസ്ത്രീയമായി തെളിയിക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ല. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് വലിയ വിമാനങ്ങള്‍ ഇറങ്ങുന്ന വിമാനത്താവളങ്ങള്‍ക്ക് പോലും 1200 ഏക്കര്‍ മതിയാകും എന്ന് കോടതി നിരീക്ഷിച്ചു,2013-ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം ഒരു പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുമ്പോള്‍ അത് ആ പദ്ധതിക്ക് ആവശ്യമുള്ള ഏറ്റവും കുറഞ്ഞ അളവ് മാത്രമായിരിക്കണം. എന്നാല്‍ ഈ കേസില്‍ ഇത്രയധികം ഭൂമി എന്തിനാണ് ഏറ്റെടുക്കുന്നതെന്ന് വ്യക്തമാക്കുന്നതില്‍ സോഷ്യല്‍ ഇംപാക്ട് അസസ്മെന്റ് യൂണിറ്റും, എക്‌സ്‌പെര്‍ട്ട് കമ്മിറ്റിയും, സര്‍ക്കാരും പരാജയപ്പെട്ടെന്നും ഉത്തരവില്‍ പറയുന്നു.

ഭാവി വികസനത്തിനായി ഇത്രയും ഭൂമി വേണം എന്ന സര്‍ക്കാരിന്റെ വാദം കോടതി തള്ളി. എന്തൊക്കെ വികസനമാണ് ഉദ്ദേശിക്കുന്നതെന്നോ അതിന് എത്ര ഭൂമി വേണമെന്നോ റിപ്പോര്‍ട്ടുകളില്‍ കൃത്യമായി പറഞ്ഞിട്ടില്ല.?സോഷ്യല്‍ ഇംപാക്ട് അസസ്മെന്റ് റിപ്പോര്‍ട്ട് ,വിദഗ്ധ സമിതി റിപ്പോര്‍ട്ട്, സര്‍ക്കാര്‍ ഉത്തരവ് എന്നിവയിലെ ഭൂമിയുടെ അളവ് സംബന്ധിച്ച ഭാഗങ്ങള്‍ റദ്ദാക്കി,?ഇതിന്റെ അടിസ്ഥാനത്തില്‍ പുറപ്പെടുവിച്ച പ്രാഥമിക വിജ്ഞാപനവും റദ്ദാക്കിപദ്ധതിക്ക് ആവശ്യമായ ഭൂമിയുടെ കൃത്യമായ അളവ് നിര്‍ണ്ണയിക്കാന്‍ പുതിയ സോഷ്യല്‍ ഇംപാക്ട് അസസ്മെന്റ് നടത്തണമെന്ന് കോടതി നിര്‍ദേശിച്ചു. പഠനസംഘത്തില്‍ വിമാനത്താവളം, ഡാം തുടങ്ങിയ സാങ്കേതിക പദ്ധതികളെക്കുറിച്ച് അറിവുള്ള വിദഗ്ധരെ ഉള്‍പ്പെടുത്തണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.