പശ്ചിമേഷ്യയില്‍ യുദ്ധം കനക്കുന്നു; ഇന്ത്യയ്ക്ക് ഇന്ധന സഹായം വാഗ്ദാനം ചെയ്ത് റഷ്യ; ഇറാനില്‍ ഇസ്രയേല്‍ മിസൈല്‍ മഴ

Jaihind News Bureau
Tuesday, March 3, 2026

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം ആഗോള ഊര്‍ജ്ജ വിപണിയെ ബാധിക്കുമെന്ന ആശങ്കകള്‍ക്കിടെ ഇന്ത്യയ്ക്ക് നിര്‍ണ്ണായക വാഗ്ദാനവുമായി റഷ്യ. ഗള്‍ഫ് മേഖലയിലെ സംഘര്‍ഷം മൂലം ഇന്ധന വിതരണത്തില്‍ തടസ്സമുണ്ടായാല്‍ ഇന്ത്യയെ സഹായിക്കാന്‍ തയ്യാറാണെന്ന് റഷ്യ അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. മേഖലയിലെ ഒരു കോടിയിലധികം വരുന്ന ഇന്ത്യന്‍ പ്രവാസികളുടെ സുരക്ഷയില്‍ ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തിയതിന് പിന്നാലെയാണ് റഷ്യയുടെ ഈ നീക്കം.

ഫെബ്രുവരി 28-ന് യുഎസും ഇസ്രയേലും ആരംഭിച്ച ആക്രമണം ഇറാനില്‍ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കുന്നത്. ചൊവ്വാഴ്ച ടെഹ്റാനിലും കരാജ്, ഇസ്ഫഹാന്‍ നഗരങ്ങളിലും വലിയ സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ പ്രസിഡന്റിന്റെ ഓഫീസും ദേശീയ സുരക്ഷാ കൗണ്‍സില്‍ കെട്ടിടവും ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇസ്രയേല്‍ സ്ഥിരീകരിച്ചു. ആക്രമണങ്ങളില്‍ ഇതുവരെ 780-ലധികം പേര്‍ കൊല്ലപ്പെട്ടതായാണ് ഇറാന്‍ റെഡ് ക്രസന്റ് നല്‍കുന്ന വിവരം. ഇറാന്റെ തിരിച്ചടിയെത്തുടര്‍ന്ന് ജറുസലേമിലും സ്‌ഫോടനങ്ങളുണ്ടായി.

യുദ്ധം അടിയന്തരമായി അവസാനിപ്പിക്കണമെന്നും അമേരിക്ക മുന്‍കൈയെടുത്ത് ചര്‍ച്ചകള്‍ നടത്തണമെന്നും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ് ആവശ്യപ്പെട്ടു. ഇറാന്‍ ആണവായുധം നിര്‍മ്മിക്കുന്നുവെന്ന ആരോപണങ്ങളെ റഷ്യ തള്ളിക്കളയുകയും ചെയ്തു. എന്നാല്‍, അമേരിക്കയോടുള്ള പോരാട്ടം ‘ചെകുത്താനോടുള്ള യുദ്ധം’ ആണെന്നും ശത്രുവിനെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരുമെന്നുമാണ് ഇറാന്‍ വിദേശകാര്യ മന്ത്രാലയം റഷ്യയോട് പ്രതികരിച്ചത്.

യുദ്ധം വ്യാപിക്കുന്നത് ഇന്ത്യയുടെ സാമ്പത്തിക അടിത്തറയായ ഊര്‍ജ്ജ പാതകളെയും വ്യാപാരത്തെയും ബാധിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ഗള്‍ഫ് രാജ്യങ്ങളിലുള്ള ഒരു കോടിയോളം ഇന്ത്യക്കാരുടെ സുരക്ഷയ്ക്കാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നത്. സാഹചര്യം ഓരോ നിമിഷവും വഷളാകുന്നത് പ്രവാസികള്‍ക്കിടയില്‍ വലിയ പരിഭ്രാന്തി സൃഷ്ടിക്കുന്നുണ്ട്.