റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ ഇന്ത്യന്‍ നിലപാടിനെ പ്രശംസിച്ച് റഷ്യന്‍ വിദേശകാര്യമന്ത്രി

Jaihind Webdesk
Friday, April 1, 2022

യുക്രൈന്‍ റഷ്യ യുദ്ധത്തില്‍ ഇന്ത്യന്‍ നിലപാടിനെ പ്രശംസിച്ച് റഷ്യ. സൗഹൃദവും പരസ്പര വിശ്വാസവുമാണ് ഇന്ത്യ-റഷ്യ ബന്ധത്തിന്‍റെ കാതലെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് വ്യക്തമാക്കി. വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് സര്‍ജെ ലവ്‌റോവ് ഇന്ത്യന്‍ നിലപാടിനെ പ്രശംസിച്ചത് .

റഷ്യ യുക്രൈന്‍ വിഷയത്തില്‍ ഐക്യരാഷ്ട്രസഭയില്‍ റഷ്യയെ തള്ളാതെയുള്ള നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. ഇന്ത്യ സ്വീകരിച്ച നിലപാടിനെ റഷ്യ സ്വീകരിക്കുന്നുവെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ഗെയ് ലാവ്‌റോവ് വ്യക്തമാക്കി. ഇന്ത്യയുമായുള്ള തന്ത്ര പ്രധാന മേഖലകളിലെ സഹകരണത്തിന് പ്രഥമ സ്ഥാനം റഷ്യ നല്‍കുന്നു. അന്താരാഷ്ട്ര പ്രശ്‌നങ്ങള്‍ എല്ലാം യുക്രൈന്‍ പ്രതിസന്ധിയിലേക്ക് ചുരുക്കാന്‍ ആണ് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് താല്‍പര്യം.

റഷ്യ ഒന്നിനോടും യുദ്ധം ചെയ്യുന്നില്ലെന്നും ലാവ്‌റോവ് പറഞ്ഞു. ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പലമേഖലകളിലും വളര്‍ന്നു കൊണ്ടിരിക്കുകയാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ അഭിപ്രായപ്പെട്ടു. യുക്രെയ്‌നിലെ അധിനിവേശത്തിന് ശേഷം ആദ്യമായി ഇന്ത്യയിലെത്തുന്ന റഷ്യന്‍ നേതാവാണ് ലാവ്‌റോവ്. റഷ്യയ്‌ക്കെതിരെയുള്ള ഉപരോധം മറികടക്കാന്‍ രാജ്യങ്ങള്‍ ശ്രമിച്ചാല്‍ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ഇന്ത്യയിലെത്തിയ യുഎസ് ഉപദേശീയ സുരക്ഷാ ഉപദേഷ്ടാവ് ദലീപ് സിങ് സമ്മര്‍ദസ്വരത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതിന് മണിക്കൂറുകള്‍ക്കുള്ളിലാണ് ഇന്ത്യ, റഷ്യ വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ച്ച. ഇന്ത്യയുമായി വ്യാപാരബന്ധം കൂടുതല്‍ ശക്തമാക്കാനാണ് ലാവ്‌റോവിന്‍റ് സന്ദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നത്. റഷ്യ കുറഞ്ഞ വിലയ്ക്ക് ഇന്ത്യക്ക് ക്രൂഡ് ഓയില്‍ നല്‍കാന്‍ ധാരണയായിട്ടുണ്ട്.