Rahul Gandhi| RSSന്റെ മുഖംമൂടി അഴിഞ്ഞുവീണു; അവര്‍ക്ക് വേണ്ടത് ഭരണഘടനയല്ല, മനുസ്മൃതിയാണ് – ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

Jaihind News Bureau
Friday, June 27, 2025

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഭരണഘടനയില്‍ നിന്ന് ‘സെക്യുലര്‍’, ‘സോഷ്യലിസ്റ്റ്’ വാക്കുകള്‍ നീക്കം ചെയ്യണമെന്ന ആര്‍എസ്എസ് നേതാക്കളുടെ ആവശ്യത്തിന് പിന്നാലെ, സംഘടനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി. ആര്‍എസ്എസിന്റെ യഥാര്‍ത്ഥ മുഖം വീണ്ടും വെളിച്ചത്തുവന്നിരിക്കുകയാണെന്നും, ഭരണഘടനയെ തകര്‍ത്ത് മനുസ്മൃതി നടപ്പാക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും രാഹുല്‍ ഗാന്ധി സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ ആരോപിച്ചു.

രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍:

‘ആര്‍എസ്എസിന്റെ മുഖംമൂടി വീണ്ടും അഴിഞ്ഞുവീണിരിക്കുന്നു. സമത്വം, മതേതരത്വം, നീതി എന്നിവയെക്കുറിച്ച് സംസാരിക്കുന്നതുകൊണ്ടാണ് ഭരണഘടന അവരെ കുത്തിനോവിക്കുന്നത്. ആര്‍എസ്എസ്-ബിജെപിക്ക് വേണ്ടത് ഭരണഘടനയല്ല, മനുസ്മൃതിയാണ്. സാധാരണക്കാരുടെയും ദരിദ്രരുടെയും അവകാശങ്ങള്‍ തട്ടിയെടുത്ത് അവരെ വീണ്ടും അടിമകളാക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്. ഭരണഘടന എന്ന ശക്തമായ ആയുധം അവരില്‍ നിന്ന് തട്ടിയെടുക്കുക എന്നതാണ് അവരുടെ യഥാര്‍ത്ഥ അജണ്ട.

ആര്‍എസ്എസ് സ്വപ്നം കാണുന്നത് നിര്‍ത്തുക – ഞങ്ങള്‍ അവരെ വിജയിക്കാന്‍ ഒരിക്കലും അനുവദിക്കില്ല. ഓരോ രാജ്യസ്‌നേഹിയായ ഇന്ത്യക്കാരനും അവസാനശ്വാസം വരെ ഭരണഘടനയെ സംരക്ഷിക്കും.’

ഭരണഘടനയുടെ ആമുഖം തിരുത്തി സെക്യുലര്‍’, ‘സോഷ്യലിസ്റ്റ്’ എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന വിവാദ പരാമര്‍ശം ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലേ കഴിഞ്ഞ ദിവസം നടത്തിയിരുന്നു. ആര്‍എസ്എസിലെ മറ്റൊരു നേതാവ് ജെ. നന്ദകുമാര്‍ ഇക്കാര്യം നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഭരണഘടനയുടെ ആമുഖത്തിലെ സെക്യുലര്‍’, ‘സോഷ്യലിസ്റ്റ്’ എന്നീ വാക്കുകള്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് യോജിച്ചതല്ലെന്നും പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്നുമായിരുന്നു ഇവരുടെ വാദം. ഈ പ്രസ്താവനയാണ് രാഹുല്‍ ഗാന്ധിയുടെ ഇപ്പോഴത്തെ പ്രതികരണത്തിന് പെട്ടെന്നുള്ള കാരണമായത്.

ഭരണഘടനയ്ക്ക് പകരം ‘മനുസ്മൃതി’യെ അടിസ്ഥാനമാക്കിയുള്ള ഒരു ഭരണസംവിധാനമാണ് ആര്‍എസ്എസിന്റെ ലക്ഷ്യമെന്ന് കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ആരോപിക്കുന്നു്. സമത്വത്തിനും സാമൂഹിക നീതിക്കും പകരം, ജാതി അധിഷ്ഠിതമായ വിവേചനം പ്രോത്സാഹിപ്പിക്കുന്ന ഗ്രന്ഥമാണ് മനുസ്മൃതിയെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ഈ പശ്ചാത്തലത്തിലാണ് ‘ഭരണഘടനയെ തകര്‍ത്ത് മനുസ്മൃതി നടപ്പാക്കാന്‍ ശ്രമിക്കുന്നു’ എന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന് പ്രസക്തിയേറുന്നത്.

ലോക്‌സഭയില്‍ ശക്തനായ പ്രതിപക്ഷ നേതാവെന്ന നിലയില്‍ രാഹുല്‍ ഗാന്ധിയുടെ ഈ പ്രസ്താവന, വരും ദിവസങ്ങളില്‍ ഭരണ-പ്രതിപക്ഷ പോരാട്ടത്തിന് കൂടുതല്‍ മൂര്‍ച്ച കൂട്ടും. ഭരണഘടന സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് ബിജെപിയെയും ആര്‍എസ്എസിനെയും പ്രതിരോധത്തിലാക്കാനാണ് ‘ഇന്‍ഡ്യ’ സഖ്യം ശ്രമിക്കുന്നത്.
ഈ വാദപ്രതിവാദങ്ങള്‍ കേവലം രാഷ്ട്രീയ ആരോപണങ്ങള്‍ക്കപ്പുറം, ഇന്ത്യയുടെ അടിസ്ഥാന സ്വഭാവം എന്തായിരിക്കണം എന്നതിനെക്കുറിച്ചുള്ള വലിയൊരു ആശയസംഘട്ടനമായാണ് വിലയിരുത്തപ്പെടുന്നത്.