രാജ്യവിരുദ്ധമായ പ്രസ്താവന നടത്തിയ ആര്‍എസ്എസ് നേതാവ് പ്രസ്താവന പിന്‍വലിച്ചുകൊണ്ട് ഈ രാജ്യത്തോട് തന്നെ കൈകൂപ്പി മാപ്പ് പറയണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ദത്താത്രേയ ഹൊസബളേയുടെ ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തിനെതിരെ പ്രതികരിച്ചത്. ഭരണഘടനയോടും ഈ രാജ്യത്തോടും ഒരു തരത്തിലുള്ള കൂറും പുലര്‍താത്ത, ഇന്ത്യയുടെ മതേതര, ജനാധിപത്യ, റിപ്പബ്ലിക് സ്വഭാവത്തോട് ഒരു തരത്തിലും താത്പര്യമില്ലാത്ത, ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ഒറ്റുകാരുടെ സ്ഥാനം അലങ്കരിക്കുന്നവരെ ആരാധിക്കുന്ന ആര്‍എസ്എസിന്റെ പ്രഖ്യാപിത അജണ്ടയാണ് ഭരണഘടനയുടെ മാറ്റമെന്നും ഇന്ത്യയോട് കൂറും വിശ്വാസ്യതയും പുലര്‍ത്തുന്ന, ഭരണഘടനാ മൂല്യങ്ങളെ ഹൃദയത്തിലേറ്റിയ ജനത ഈ പ്രസ്താവനയും തള്ളിക്കളയുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
1949 നവംബര്‍ 26-ന് ഇന്ത്യന്‍ ഭരണഘടനാ അസംബ്ലി രാജ്യത്തിന്റെ ജനാധിപത്യ ഭരണഘടന അംഗീകരിച്ചപ്പോള്‍, അതേ മാസം, നവംബര്‍ 30-ന് ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറിന്റെ എഡിറ്റോറിയലില്‍ ആ ഭരണഘടന നിരസിച്ചു. ‘മനുസ്മൃതി’ ഭരണഘടനയായി കൊണ്ടുവരണമെന്നായിരുന്നു ആവശ്യം. ഈ ആവശ്യം ആദ്യമായും അവസാനമായുമല്ല ആര്‍എസ്എസ് ഉയര്‍ത്തിയത്. അതിനുമുന്‍പും ശേഷവും ഇതേ ആവശ്യവുമായി അവര്‍ രംഗത്തുവന്നിരുന്നു. ഈ രാജ്യത്തിന്റെ ഭരണഘടനയുടെ നിരാസവും ആദ്യമായല്ല അവര്‍ നടത്തിയത്. തുടര്‍ന്ന് ഇങ്ങോട്ടും ഇപ്പോഴും ഇതേ നിരാസമാണ്, ഇതേ ഭരണഘടനാ നിഷേധമാണ് അവര്‍ നടത്തുന്നത്. ഇന്ത്യ അംഗീകരിച്ച ഭരണഘടനയില്‍ ഭാരതീയമായി ഒന്നുമില്ല എന്നാണ് ആര്‍എസ്എസ് കാലങ്ങളായി വാദിക്കുന്നതും.
1999 ല്‍ വാജ്പേയ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ഇന്ത്യന്‍ ഭരണഘടനയിലെ സെക്കുലര്‍, സോഷ്യലിസ്റ്റ് എന്നീ വാക്കുകള്‍ നീക്കം ചെയ്യല്‍ അജണ്ടയായി ഒരു വിദഗ്ധ സമിതിയെ നിയമിച്ചിരുന്നു. ഭരണഘടനാ ഭേദഗതി അന്ന് നടന്നില്ല. എന്‍ഡിഎ സര്‍ക്കാരുകളുടെ തുടര്‍ച്ച ലഭിച്ചതോടെ ഭരണഘടനയുടെ ശക്തി ചോര്‍ത്തിക്കളയല്‍ ഒരുവശത്തും മനുസ്മൃതിയെ ഉയര്‍ത്തിക്കാണിക്കല്‍ മറുവശത്തുമെന്ന ദ്വിമുഖതന്ത്രമാണ് ആര്‍എസ്എസ് പയറ്റുന്നത്. അതിന്റെ തുടര്‍ച്ച മാത്രമാണ് ഭരണഘടനയുടെ ആമുഖത്തില്‍നിന്ന് സോഷ്യലിസ്റ്റ്, മതേതരത്വം എന്നീ പദങ്ങള്‍ ഒഴിവാക്കണമെന്ന ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബളേയുടെ പരാമര്‍ശം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.