പ്രവാസി വിഷയത്തില്‍ നിലപാട് തിരുത്തേണ്ടി വന്നത് മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിനേറ്റ തിരിച്ചടിയെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കേണ്ടെന്ന മന്ത്രിസഭാ തീരുമാനം ജനരോഷത്തിന് മുന്നില്‍ സർക്കാർ ഒരിക്കല്‍ക്കൂടി മുട്ടുമടക്കിയതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിർബന്ധമാക്കിയത് അപ്രായോഗികവും പ്രവാസികള്‍ക്ക് കടുത്ത ബുദ്ധിമുട്ടുണ്ടാക്കുന്നതുമാണ്. ഇക്കാര്യത്തില്‍ കടുംപിടിത്തം പാടില്ലെന്ന് കോണ്‍ഗ്രസും യു.ഡി.എഫും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതാണ്. ഉപദേശക വൃന്ദത്തിന്‍റെയും പി.ആര്‍ സംഘത്തിന്‍റെയും തടവറയിലാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹത്തിന് സ്വതന്ത്രമായി ചിന്തിക്കാനുള്ള ശേഷി നഷ്ടമായെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
അമിത വൈദ്യുതി ബില്ലിലും സ്പ്രിങ്ക്ളര്‍ വിവാദത്തിലും കോണ്‍ഗ്രസ് സമരം ശക്തമാക്കിയപ്പോഴാണ് മുഖ്യമന്ത്രിക്ക് ബോധോദയമുണ്ടായത്. പ്രവാസി വിഷയത്തിലും ഉണ്ടായത് ഇതുതന്നെയാണ്. കേരളത്തിലേക്കുള്ള പ്രവാസികളുടെ വരവ് എങ്ങനെയും തടയാനാണ് തുടക്കം മുതല്‍ മുഖ്യമന്ത്രിയും കേരള സര്‍ക്കാരും ശ്രമിച്ചത്. അതിനെതിരെയാണ് കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും സമരമുഖത്ത് ഇറങ്ങിയതും. പ്രതിപക്ഷ സമരത്തെ പരിഹസിച്ച മുഖ്യമന്ത്രി ഇപ്പോള്‍ സ്വന്തം തെറ്റ് തിരുത്താന്‍ തയാറായത് സ്വാഗതാര്‍ഹമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
പി.പി.ഇ കിറ്റുകള്‍ പൂര്‍ണമായും സൗജന്യമായി പ്രവാസികള്‍ക്ക് നല്‍കണം. തീരുമാനത്തിലെ അവ്യക്തത മാറ്റണമെന്നും വിമാനക്കമ്പനികളുടെ മേല്‍ ഈ ഭാരം കെട്ടിവെച്ച് തീരുമാനം നീട്ടിക്കൊണ്ട് പോകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിലേക്ക് കൂടുതല്‍ വിമാനസര്‍വീസിനായി കേന്ദ്രസര്‍ക്കാരില്‍ സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തണം. 296 പ്രവാസികളാണ് ഇതിനകം വിദേശത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. അവരുടെ കുടുംബാംഗങ്ങളുടെ കണ്ണീര് കണ്ടെങ്കിലും പ്രവാസികളോട് കരുണ കാണിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.