സംവിധായകൻ രഞ്ജിത്തിന് വൻ തിരിച്ചടി; ലൈംഗിക പീഡനക്കേസിൽ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Jaihind News Bureau
Wednesday, April 1, 2026

 

ലൈംഗിക പീഡനക്കേസിൽ പ്രശസ്ത ചലച്ചിത്ര സംവിധായകൻ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. യുവനടിയുടെ പരാതിയിൽ അതീവ രഹസ്യമായി നീങ്ങിയ പോലീസ്, ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെയാണ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. വൈദ്യപരിശോധനയ്ക്കും ചോദ്യം ചെയ്യലിനും ശേഷം തൃപ്പൂണിത്തുറ മജിസ്‌ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കിയ രഞ്ജിത്തിനെ എറണാകുളം സബ് ജയിലിലേക്ക് മാറ്റും.

സംവിധായകൻ രഞ്ജിത്തിനെതിരെ ഉയരുന്ന മൂന്നാമത്തെ പീഡന പരാതിയിലാണ് ഇപ്പോൾ നിർണ്ണായകമായ അറസ്റ്റും റിമാൻഡും ഉണ്ടായിരിക്കുന്നത്. ജനുവരി 28-ന് ഫോർട്ട് കൊച്ചിയിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ച് കാരവാനിൽ കയറി മോശമായി പെരുമാറിയെന്ന യുവനടിയുടെ പരാതിയിലാണ് നടപടി.

ഇന്നലെ രാത്രി തൊടുപുഴ-പുളിയൻമല റൂട്ടിൽ വച്ച് രഞ്ജിത്ത് സഞ്ചരിച്ചിരുന്ന കാർ തടഞ്ഞാണ് പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. കേസെടുത്ത വിവരമറിഞ്ഞ് രഞ്ജിത്ത് ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു പോലീസിന്റെ ഈ മിന്നൽ നീക്കം. രാത്രിയിൽ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച രഞ്ജിത്തിനെ ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് നോർത്ത് വനിതാ സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയത്.

നിലവിൽ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സിനിമയിലെ നടിയാണ് പരാതിക്കാരി. അനുവാദമില്ലാതെ കാരവാനിൽ പ്രവേശിച്ച രഞ്ജിത്ത് തന്നെ കടന്നുപിടിക്കാനും ചുംബിക്കാനും ശ്രമിച്ചെന്നാണ് നടിയുടെ മൊഴി. എറണാകുളം സിറ്റി ഡി.സി.പി അശ്വതി ജിജിക്കാണ് കേസിന്റെ അന്വേഷണ ചുമതല. രണ്ട് ദിവസം മുമ്പ് വനിതാ പോലീസ് സ്റ്റേഷനിൽ അതീവ രഹസ്യമായാണ് നടിയുടെ മൊഴി രേഖപ്പെടുത്തിയത്. മൊഴിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതോടെ പോലീസ് അറസ്റ്റിലേക്ക് നീങ്ങുകയായിരുന്നു.

നേരത്തെ ബംഗാളി നടി നൽകിയ പരാതിയിലും, പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന യുവാവിന്റെ പരാതിയിലും രഞ്ജിത്തിനെതിരെ കേസുകളുണ്ട്. ഇതിന് പിന്നാലെയാണ് പുതിയ പരാതിയിൽ സംവിധായകൻ ജയിലിലേക്ക് നീങ്ങുന്നത്.