മാലയില്‍ പുലിപ്പല്ല്: റാപ്പര്‍ വേടനെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തു

Jaihind News Bureau
Tuesday, April 29, 2025

മാലയിലെ പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടനെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. മാല തമിഴ്‌നാട്ടില്‍ നിന്നുള്ള ആരാധകന്‍ തന്നതെന്നാണ് റാപ്പര്‍ വേടന്റെ മൊഴി. പിന്നില്‍ മൃഗവേട്ടയാണോ എന്ന് വനംവകുപ്പ് പരിശോധിക്കുന്നുണ്ട്. അതേസമയം വേടനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. വേടനെതിരെ ലഹരി ഉപയോഗ, ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കഞ്ചാവ് ഉപയോഗിച്ചുക്കൊണ്ടിരിക്കുമ്പോഴാണ് ഇന്നലെ വേടനെയും സംഘത്തെയും പിടികൂടിയത്. പോലീസെത്തിയപ്പോള്‍ മുറി നിറയെ പുകയും രൂക്ഷ ഗന്ധവുമായിരുന്നു. ബീഡിയില്‍ നിറച്ചും കഞ്ചാവ് വലിച്ചിരുന്നു. ചാലക്കുടി സ്വദേശി ആഷിഖില്‍ നിന്നാണ് കഞ്ചാവ് വാങ്ങിയതെന്നും എഫ്‌ഐആറില്‍ പറയുന്നു. വേടന് പുലിപ്പല്ല് സമ്മാനമായി നല്‍കിയത് മലേഷ്യന്‍ പ്രവാസിയായ രഞ്ജിത്ത് കുമ്പിടിയാണ്. ചോദ്യം ചെയ്യലിനോട് വേടന്‍ പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്ന് വനംവകുപ്പ് പറഞ്ഞു. എന്നാല്‍, രഞ്ജിത്ത് കുമ്പിടിയെ അറിയില്ലെന്നാണ് വേടന്‍ പറയുന്നത്. വേടനെ കോടനാടുള്ള മലയാറ്റൂര്‍ ഫോറസ്റ്റ് ഡിവിഷന്‍ ഓഫീസില്‍ എത്തിച്ചു.