‘രാഹുല്‍ ഗാന്ധി ജനങ്ങള്‍ക്കിടയില്‍ ജീവിക്കുന്നയാള്‍, ദന്തഗോപുരത്തിലല്ല ; പിണറായി മോദിക്ക് വേണ്ടി കുഴലൂത്ത് നടത്തുന്നു’ : മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ മറുപടി

 

തിരുവനന്തപുരം : രാഹുൽ ഗാന്ധിക്കെതിരായി മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങള്‍ക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസിന്‍റെ ദേശീയ നേതാവ് രാഹുൽ ഗാന്ധിയെക്കുറിച്ച് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും മുഖ്യമന്ത്രിയും നടത്തിയ പരാമർശങ്ങൾ അനുചിതവും തരംതാണവയുമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മോദിക്ക് വേണ്ടി പിണറായി കുഴലൂത്ത് നടത്തുകയാണെന്നും സിപിഎമ്മിന്‍റെ ബന്ധുക്കളായ ബി.ജെ.പിയെ സന്തോഷിപ്പിക്കാനാണ് മുഖ്യമന്ത്രി ഇത്തരം തരംതാണ പരാമർശങ്ങള്‍ നടത്തിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

‘രാഹുൽ ഗാന്ധി ഇന്ത്യയുടെ മനസറിയുന്ന നേതാവാണ്.   അദ്ദേഹത്തിന്റെ സ്വന്തം മണ്ഡലമായ വയനാട്ടിൽ വച്ച് ജനങ്ങളോട് സംവദിക്കുകയും കർഷക പ്രക്ഷോഭത്തിന് പിന്തുണ നൽകി ട്രാക്ടർ ഓടിക്കുകയും മത്സ്യത്തൊഴിലാളികളോടൊപ്പം കടലിൽ പോവുകയും ചെയ്തതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. അദ്ദേഹം സാധാരണ ജനങ്ങളോട് ഇടപഴകുന്നയാളാണ്. അല്ലാതെ ദന്തഗോപുരത്തിൽ അടച്ചിരുന്ന് ടെലിവിഷനിൽ മാത്രം പ്രത്യക്ഷപ്പെടുന്നയാളല്ല’ – രമേശ് ചെന്നിത്തല പറഞ്ഞു.

ഡൽഹിയിലെ കർഷകസമരത്തെ അവഗണിച്ചാണ് രാഹുൽ ഗാന്ധി വയനാട്ടിലെത്തിയതെന്ന് മുഖ്യമന്ത്രി പറയുന്നു. അത് പറയുന്നതിന് മുമ്പ് സ്വന്തം പാർട്ടിയുടെ ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിയോട് ഒന്ന് ചോദിക്കേണ്ടതായിരുന്നുവെന്ന് രമേശ് ചെന്നിത്തല പരിഹസിച്ചു. കർഷകസമരത്തിൽ രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ രാഷ്ട്രപതിയെ കണ്ട സംഘത്തിൽ യെച്ചൂരിയും ഉണ്ടായിരുന്നു. രാഹുൽ ഗാന്ധിയുടെ നേതൃത്വം അവിടെ പിണറായിയുടെ നേതാവ് സ്വീകരിക്കുകയാണ് ചെയ്തതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

സ്വർണ്ണക്കടത്ത് അട്ടിമറിച്ചുകൊടുത്തതിന്‍റെ നന്ദിയാണ് പിണറായിയുടെ വാക്കുകളിൽ തെളിയുന്ന മോദി ഭക്തിക്ക് പിന്നില്‍.  കാണുന്നത്. സ്വർണ്ണക്കടത്ത് കേസിനെക്കുറിച്ച് ബി.ജെ.പി അധ്യക്ഷൻ കെ സുരേന്ദ്രനും ഇപ്പോൾ ഒരക്ഷരം മിണ്ടുന്നില്ല. കേന്ദ്ര ഏജൻസികളെക്കുറിച്ച് മുഖ്യമന്ത്രിക്കും ഇപ്പോള്‍ പരാതി ഒന്നും ഇല്ല. ഇതാണ് അവരുടെ ഐക്യമെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

Comments (0)
Add Comment