
കേരളത്തിൽ സിപിഎമ്മും എസ്‍ഡിപിഐയും തമ്മിൽ പരസ്യമായ രാഷ്ട്രീയ ധാരണയിലാണെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമികി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ടാണ് ഈ അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയിരിക്കുന്നത്. മുൻപ് വേങ്ങരയിലും മങ്കടയിലും എസ്‍ഡിപിഐ സ്ഥാനാർത്ഥികളായി മത്സരിച്ചവരെ ഇപ്പോൾ സിപിഎം സ്ഥാനാർത്ഥികളാക്കിയിരിക്കുന്നത് ഈ ഒത്തുകളിയുടെ തെളിവാണെന്ന് എറണാകുളം പ്രസ് ക്ലബിൽ നടന്ന ‘മീറ്റ് ദി ലീഡർ’ പരിപാടിയിൽ അദ്ദേഹം പറഞ്ഞു. എസ്‍ഡിപിഐയുടെ പിന്തുണ തങ്ങൾക്ക് വേണ്ടെന്ന് മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർത്ഥി വ്യക്തമാക്കിയപ്പോൾ, സിപിഎം പിഡിപിയുമായും എസ്‍ഡിപിഐയുമായും സഖ്യമുണ്ടാക്കി വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
വയനാട് ദുരന്തബാധിതർക്ക് നൽകിയ വാഗ്ദാനങ്ങൾ കോൺഗ്രസ് പൂർണ്ണമായും പാലിക്കുമെന്ന് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു. വീടുകളുടെ നിർമ്മാണം പൂർത്തിയാക്കാതെ വെറും രാഷ്ട്രീയ നേട്ടത്തിനായി മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചത് അപലപനീയമാണ്. രാഹുൽ ഗാന്ധി കല്ലിട്ട വീടുകൾ പൂർത്തിയാക്കി അർഹരായവർക്ക് കൈമാറാനുള്ള ഉത്തരവാദിത്തം കോൺഗ്രസിനുണ്ട്. പണി തീരാത്ത വീടുകൾ കാണിച്ച് ജനങ്ങളെ പറ്റിക്കാനല്ല, മറിച്ച് സുരക്ഷിതമായ മേൽക്കൂര അവർക്ക് നൽകാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തെ വികസനം സിപിഎമ്മുകാർക്ക് മാത്രമുള്ളതായി മാറിയെന്ന് ചെന്നിത്തല പരിഹസിച്ചു. അതിദരിദ്രർ ഇല്ലാതായി എന്ന സർക്കാരിന്റെ അവകാശവാദം വെറും പൊള്ളയാണ്. സിപിഎമ്മുകാരുടെ ദാരിദ്ര്യം മാറിയതല്ലാതെ സാധാരണക്കാരുടെ ജീവിതസാഹചര്യങ്ങളിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ല. വികസനത്തിന്റെ പേരിൽ ഖജനാവ് ധൂർത്തടിക്കുമ്പോഴും സാധാരണക്കാർ ഇപ്പോഴും കടുത്ത പ്രതിസന്ധിയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശബരിമല വിഷയത്തിൽ സിപിഎം കളിക്കുന്നത് കള്ളക്കളിയാണെന്ന് ചെന്നിത്തല പറഞ്ഞു. ശബരിമലയിൽ നിന്ന് സ്വർണ്ണം കവർന്ന സിപിഎം നേതാക്കളെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. വിശ്വാസികളെ വഞ്ചിക്കുന്ന തരത്തിൽ ഒരു വശത്ത് പ്രീണനവും മറുവശത്ത് ഭക്തരുടെ സ്വത്ത് കൊള്ളയടിക്കുന്നവരെ സംരക്ഷിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് പിണറായി വിജയന്റേതെന്ന് അദ്ദേഹം തുറന്നടിച്ചു.