സംസ്ഥാനത്ത് ബന്ധു നിയമനങ്ങളും പിൻവാതിൽ നിയമനങ്ങളും തുടരുന്നുവെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Saturday, January 25, 2020

സംസ്ഥാനത്ത് ബന്ധു നിയമനങ്ങൾ തുടരുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിൻവാതിൽ നിയമനങ്ങളും തുടരുന്നു. സി പി എം സംസ്ഥാന കമ്മിറ്റിയംഗം ടി.എൻ സീമയുടെ ഭർത്താവ് ജയരാജിനെ സി- ഡിറ്റിൽ ഡയറക്ടർ ആക്കിയത് സർക്കാർ തിരുത്തണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

വീണ്ടും ബന്ധു നിയമന വിവാദ കുരുക്കിൽ സർക്കാർ പെട്ടതുമായി ബന്ധപ്പെട്ടായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം. സി പി ഐ എം സംസ്ഥാന കമ്മിറ്റിയംഗവും ഹരിതകേരള മിഷന്‍ വൈസ് ചെയര്‍പേഴ്സണുമായ ടി എന്‍ സീമയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ വീണ്ടും നിയമനം നല്‍കി.  സിഡിറ്റ് രജിസ്ട്രാർ തസ്തിതികയിൽ നിന്നും വിരമിച്ച ജയരാജിനെ സി ഡിറ്റ് ഡയറക്ടറായാണ് നിയമിച്ചിരിക്കുന്നത്. സിഡിറ്റ് ജീവനക്കാരുടെ എതിര്‍പ്പ് മറികടന്നാണ് സര്‍ക്കാര്‍ നിയമനം.

ഹരിതകേരള മിഷന്‍  വൈസ് ചെയര്‍പേഴ്സണും സി പി എം സംസ്ഥാന കമ്മിറ്റി അംഗവുമായ ടി എന്‍  സീമയുടെ ഭര്‍ത്താവ് ജി.ജയരാജിനെ സിഡിറ്റ് ഡയറക്ടറായി  നിയമിച്ചിരിക്കുകയാണ് സർക്കാർ. ഒരുവർഷക്കാലയളവിലേക്കാണ് നിയമനം. ജയരാജിന്റെ പ്രവൃത്തി പരിചയവും ,സ്ഥാപനത്തിന്റെ പ്രവർത്തിയിൻമേലുള്ള അവഗാഹവും പരിഗണിച്ചാണ്  നിയമനമെന്നാണ് സർക്കാർ വിശദീകരണം. ഉത്തരവിറങ്ങിയതിന്റെ അടിസ്ഥാനത്തില്‍ ജയരാജ് ഇന്നലെ ഡയറക്ടറായി ചുമതലയെടുക്കുകയും ചെയ്തു.

2016ൽ സിഡിറ്റിൽ രജിസ്ട്രാറായ ജയരാജ് 2019 ൽ വിരമിച്ചിരുന്നു. എന്നാല്‍ ജയരാജന്റെ അഭ്യർത്ഥന പ്രകാരം മൂന്ന് മാസത്തേക്ക് കൂടി കാലാവധി നീട്ടി നല്‍കി. ഇതിനെതിരെ സിപിഎം അനുകൂല സംഘടനകൾ ഉള്‍പ്പെടെ രംഗത്ത് വന്നിരുന്നു. രജിസ്ട്രാർ ആയിരുന്നപ്പോൾ ഡയറക്ടറായി നിയമനം നേടുന്നതിന്, ജയരാജ് സി ഡിറ്റ് സർവീസ് റൂളിൽ മാറ്റം വരുത്തിയെന്ന് ആക്ഷേപമുണ്ട്.  ഇത് സൂചിപ്പിച്ച് സര്‍ക്കാരിന് ജീവനക്കാര്‍ പരാതിയും നല്‍കിയിരുന്നു. വിവിധ പ്രൊജക്ടുകളിൽ ജയരാജിനെതിരെ അഴിമതി ആരോപണം ഉയരുകയും ജീവനക്കാർ സി ഡിറ്റിനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു.എന്നാല്‍ ഇതെല്ലാം അവഗണിച്ചാണ് ജയരാജിനെ ഡയറക്ടറായി സർക്കാർ വീണ്ടും നിയമിച്ചിരിക്കുന്നത്. വിരമിച്ച ഉദ്യോഗസ്ഥരെ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിലടക്കം നിയമിക്കരുതെന്നായിരുന്നു സർക്കാർ അധികാരമേറ്റപ്പോൾ തീരുമാനിച്ചിരുന്നത്. ഇതിനെയെല്ലാം മറികടന്നാണ് സർക്കാരിന്റെ ചട്ടവിരുദ്ധ നിയമനങ്ങൾ.