
കോഴിക്കോട്: കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ലക്ഷ്യത്തിനായി സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ രഹസ്യ ധാരണയിലാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സര്‍ക്കാരിനും സി.പി.എമ്മിനുമെതിരെ അദ്ദേഹം രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ഈ രഹസ്യ ബാന്ധവം ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 69 ബൂത്തുകളില്‍ ഇരുകക്ഷികളും തമ്മില്‍ ധാരണയുണ്ടായിരുന്നു. ഇത്തവണ റാന്നി, കോന്നി, ഏറ്റുമാനൂര്‍, മഞ്ചേശ്വരം തുടങ്ങിയ മണ്ഡലങ്ങളില്‍ ബി.ജെ.പി – സി.പി.എം അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നും ചെന്നിത്തല ആരോപിച്ചു. സി.പി.എമ്മിനെ സഹായിക്കാനായി ആരും കേള്‍ക്കാത്ത സ്ഥാനാര്‍ത്ഥികളെയാണ് ബി.ജെ.പി പലയിടത്തും നിര്‍ത്തിയിരിക്കുന്നത്. മതന്യൂനപക്ഷങ്ങളെ മുന്‍പ് പ്രോത്സാഹിപ്പിച്ചിരുന്നവര്‍ ഇപ്പോള്‍ ഭൂരിപക്ഷ വര്‍ഗീയതയെ പ്രീണിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിക്കെതിരായ ഒറ്റ കേസില്‍ പോലും തീര്‍പ്പു കല്‍പ്പിക്കാന്‍ കേന്ദ്രത്തിന് സാധിച്ചിട്ടില്ല. ലാവ്‌ലിന്‍ കേസ് 41 തവണയാണ് മാറ്റിവെച്ചത്. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാക്കളെ മണിക്കൂറുകളോളം ചോദ്യം ചെയ്തപ്പോള്‍, നിരവധി കേസുകള്‍ ഉണ്ടായിട്ടും പിണറായി വിജയനെതിരെ വിരലനക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. ഇത് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും തമ്മിലുള്ള ഒത്തുകളിയുടെ തെളിവാണ്.
സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകള്‍ നാടുവിടുകയാണ്. കഴിഞ്ഞ 10 വര്‍ഷമായി തുടരുന്ന ദുര്‍ഭരണത്തില്‍ നിന്ന് ജനങ്ങള്‍ക്ക് മോചനം വേണം. ഈ ഇരുണ്ട കാലഘട്ടത്തിന് അന്ത്യം കുറിക്കാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നു. മൈക്കിന് പോലും പ്രതിഷേധം നേരിടേണ്ടി വരുന്ന അവസ്ഥയാണിന്ന്. മുന്‍പ് മാധ്യമങ്ങളോട് മുഖം തിരിച്ചിരുന്ന മുഖ്യമന്ത്രി ഇപ്പോള്‍ പരാജിതന്റെ ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് മാധ്യമങ്ങളോട് സ്‌നേഹം കാണിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
രക്തസാക്ഷികളുടെ ഫണ്ട് മോഷ്ടിച്ചവരെ പോലും സി.പി.എം സ്ഥാനാര്‍ത്ഥിയാക്കുന്നു. നിരവധി നേതാക്കള്‍ പാര്‍ട്ടി വിട്ടുപോകുകയാണ്. സാധാരണക്കാരായ സി.പി.എം പ്രവര്‍ത്തകര്‍ പോലും തുടര്‍ഭരണം ആഗ്രഹിക്കുന്നില്ല. സി.പി.എം ഇന്ന് വലിയ അപചയത്തെയാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്നും രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.