
ശബരിമലയിലെ സ്വര്‍ണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട അന്വേഷണം സര്‍ക്കാര്‍ ബോധപൂര്‍വ്വം അട്ടിമറിക്കുകയാണെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല ആരോപിച്ചു. കേസ് അന്വേഷണം നിലവില്‍ പൂര്‍ണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ്. ഭാഗികമായ കുറ്റപത്രം പോലും സമര്‍പ്പിക്കാത്തത് അന്വേഷണം വെറും പ്രഹസനമാണെന്നതിന്റെ തെളിവാണ്. വന്‍ശക്തികളെയും ഉന്നതരെയും സംരക്ഷിക്കാനാണ് ഈ ഒളിച്ചുകളിയിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നത്.
മുന്‍ ദേവസ്വം മന്ത്രിയെയും നിലവിലുള്ള മന്ത്രിയെയും ചോദ്യം ചെയ്യാന്‍ പോലും അന്വേഷണസംഘം തയ്യാറായിട്ടില്ല. കേസിലെ സുപ്രധാനമായ തൊണ്ടിമുതല്‍ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നത് ഗൗരവകരമാണ്. പ്രത്യേക അന്വേഷണസംഘം തൊണ്ടിമുതലിനെക്കുറിച്ച് മൗനം പാലിക്കുന്നത് സംശയാസ്പദമാണ്. ഉന്നതരായ പ്രതികള്‍ ജാമ്യം നേടി പുറത്തുവരുന്നത് തെളിവുകള്‍ നശിപ്പിക്കാനും അന്വേഷണം വഴിതിരിച്ചുവിടാനും കാരണമാകും.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ശക്തമായ സമ്മര്‍ദ്ദമാണ് അന്വേഷണം മന്ദഗതിയിലാക്കാന്‍ കാരണം. സി.പി.എം ഉന്നത നേതാക്കള്‍ക്ക് ഈ കൊള്ളയില്‍ പങ്കുണ്ട്. പാര്‍ട്ടിയും ഗവണ്‍മെന്റും ചേര്‍ന്ന് ഈ അഴിമതി മൂടിവയ്ക്കാന്‍ ശ്രമിക്കുകയാണ്. സ്വന്തം പാര്‍ട്ടിയിലെ രക്തസാക്ഷി ഫണ്ട് പോലും അപഹരിക്കുന്ന ഒരു പ്രസ്ഥാനത്തിന് ശബരിമലയിലെ സ്വത്ത് അപഹരിക്കുന്നതില്‍ മടിയുണ്ടാകില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മന്ത്രി വി. ശിവന്‍കുട്ടി സോണിയ ഗാന്ധിയെ വിമര്‍ശിക്കുന്നത് വെറും പ്രശസ്തിക്ക് വേണ്ടിയാണെന്ന് ചെന്നിത്തല പറഞ്ഞു. ഈ നീക്കം അങ്ങേയറ്റം അപലപനീയമാണ്. വെറുമൊരു ഫോട്ടോയുടെ പേരില്‍ ആരെയും വ്യക്തിഹത്യ ചെയ്യുന്ന ശീലം തങ്ങള്‍ക്കില്ല. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് അധികാരത്തില്‍ വരുമെന്ന ഭയമാണ് സി.പി.എമ്മിന്റെ ഇത്തരം പ്രകോപനങ്ങള്‍ക്ക് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.