‘ഹൈക്കോടതി ജഡ്ജിമാർക്ക് പോലും സന്ദേശം അയച്ചു’;ഡാറ്റ ലീക്കിങ്ങിന്റെ വിവരങ്ങൾ പുറത്ത് വിട്ട് രമേശ് ചെന്നിത്തല

Jaihind News Bureau
Wednesday, February 25, 2026

തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിയ ഡാറ്റ ലീക്കിങ്ങിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തു വിട്ട് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാരുടെ വ്യക്തിവിവരങ്ങള്‍ തേടി സ്പാര്‍ക്കിന് കത്തയച്ചുവെന്നും ഡാറ്റാ ചോര്‍ച്ചയുടെ നഗ്നമായ ഉദാഹരണമാണെന്നും രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രി അറിയാതെ ഇത്തരത്തിൽ ഓഫീസ് ഇത്തരത്തിൽ കത്ത് അയക്കില്ല. ഇതുസംബന്ധിച്ച കത്തും രമേശ് ചെന്നിത്തല പുറത്തുവിട്ടു. ഞെട്ടിക്കുന്ന വിവരമാണ് ഇതുസംബന്ധിച്ച് പുറത്തുവരുന്നത്. എല്ലാം മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് നടന്നിട്ടുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഓഫീസര്‍ ഓണ്‍ സ്പെഷ്യൽ ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെട്ട സാംബശിവ റാവു ആണ് ഡാറ്റ എടുക്കാൻ സ്പാര്‍ക്കിന് കത്തയച്ചത്.

എല്ലാ വകുപ്പുകളിൽ നിന്നും ജീവനക്കാരുടെ വിവരങ്ങൾ ശേഖരിച്ചു. കെ സ്മാര്‍ട്ട് വഴി എക്സൽ ഷീറ്റുകള്‍ ആക്കി നൽകാൻ ആവശ്യപ്പെട്ടു. പിആര്‍ഡി സ്പെഷ്യൽ സെക്രട്ടറിക്ക് വിവരങ്ങള്‍ കൈമാറാനായിരുന്നു നിര്‍ദേശം. മുഴുവൻ സർക്കാർ ഉദ്യോഗസ്ഥരുടെ വ്യക്തി വിവരങ്ങൾ ശേഖരിച്ചു. ഏറ്റവും വലിയ ഡാറ്റ ചോർത്തലാണ് നടന്നത്. മുഖ്യമന്ത്രി നേരിട്ട് നിര്‍ദേശിച്ച പ്രകാരമാണ് ഇത്തരമൊരു നീക്കം ഉണ്ടായത്. നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഡാറ്റ ചോര്‍ത്തൽ. സുപ്രീം കോടതി വിധിയുടെ നഗ്നമായ ലംഘനമാണിത്. 2026 ഫെബ്രുവരി മാസത്തിന് മുമ്പ് ഉദ്യോഗസ്ഥരുടെ വിവരങ്ങൾ നൽകണമെന്ന് അറിയിച്ചാണ് കത്ത് അയച്ചത്. ഉദ്യോഗസ്ഥരുടെ പേര്, ഫോണ്‍ നമ്പര്‍, ജോലി അടക്കമുള്ള എല്ലാ വ്യക്തി വിവരങ്ങൾ അടക്കം ചോദിച്ചു.

വ്യക്തിപരമായി വിവരങ്ങൾ ശേഖരിക്കുകയാണെന്ന് കത്തിൽ പറയുന്നുണ്ട്. വിവരങ്ങൾ പിആർഡി ഡയറക്ടർക്ക് ഈ മാസം 12 നു മുമ്പ് കൈമാറണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞ ഡിസംബറിലാണ് ഇത്തരത്തിൽ കത്തയച്ചത്. മുഖ്യമന്ത്രി അറിയാതെ മുഖ്യമന്ത്രിയുടെ ഒ എസ് ഡി ഇങ്ങനെ ഒരു കത്ത് അയക്കുമോയെന്നും രേശ് ചെന്നിത്തല ചോദിച്ചു. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിർദ്ദേശത്തിനടിസ്ഥാനത്തിലാണ് ഈ കത്ത്. ഈ കത്ത് മറച്ചുവെച്ച് ഇനി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകുമോ എന്നാണ് ഇനി അറിയേണ്ടത്. ഇക്കാര്യത്തിൽ കോടതി കേസെടുക്കാൻ നിർദ്ദേശിക്കണം. ഹൈക്കോടതി ജഡ്ജിമാർക്ക് ഉൾപ്പെടെ മുഖ്യമന്ത്രിയുടെ സന്ദേശം എത്തിയെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.