മോദിയുടെ കേരള സന്ദര്‍ശനം പിണറായിക്ക് വേണ്ടി പ്രചാരണം നടത്താന്‍; ബിജെപിയെ അക്കൗണ്ട് തുറക്കാന്‍ അനുവദിക്കില്ല: രമേശ് ചെന്നിത്തല

Jaihind News Bureau
Saturday, April 4, 2026

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനം മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി പ്രചാരണം നടത്താനാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് കോണ്‍ഗ്രസ് പ്രചാരണ കമ്മിറ്റി ചെയര്‍മാന്‍ രമേശ് ചെന്നിത്തല. കേരളത്തില്‍ എത്തുമ്പോഴെല്ലാം കോണ്‍ഗ്രസിനെ കടന്നാക്രമിക്കുന്ന പ്രധാനമന്ത്രി, സി.പി.എമ്മിനെയോ പിണറായി വിജയനെയോ പേരെടുത്ത് വിമര്‍ശിക്കാന്‍ തയ്യാറാകുന്നില്ല. ബി.ജെ.പിയും സി.പി.എമ്മും ഒരു ‘പരസ്പര സഹകരണ സംഘം’ പോലെയാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഇറക്കി പിണറായി സര്‍ക്കാരിനെ ഭയപ്പെടുത്തിയാണ് ബി.ജെ.പി ഈ രാഷ്ട്രീയ കച്ചവടം ഉറപ്പിച്ചതെന്ന് ചെന്നിത്തല ആരോപിച്ചു. ശബരിമല വിഷയത്തില്‍ ഇടതുസര്‍ക്കാര്‍ പ്രതിസ്ഥാനത്ത് നില്‍ക്കുമ്പോള്‍, അതിലേക്ക് കോണ്‍ഗ്രസിനെ വലിച്ചിഴയ്ക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. പിണറായി സര്‍ക്കാര്‍ കുടുങ്ങിക്കിടക്കുന്ന കേസുകളില്‍ കേന്ദ്ര ഏജന്‍സികള്‍ സഹായം നല്‍കുന്നത് ഈ രഹസ്യ ധാരണയുടെ ഭാഗമാണ്. അധികാരത്തില്‍ വരുമ്പോള്‍ ശബരിമലയിലെ സ്വര്‍ണം കട്ടവരെ ജയിലിലടയ്ക്കുമെന്ന് പറയുന്ന ബി.ജെ.പിക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ യു.ഡി.എഫ് ഒരുകാലത്തും അനുവാദം നല്‍കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ യു.ഡി.എഫ് കൈവരിച്ച വന്‍ മുന്നേറ്റം ബി.ജെ.പിയെയും ഇടതുപക്ഷത്തെയും ഒരേപോലെ പരിഭ്രാന്തരാക്കിയിരിക്കുകയാണ്. ഇതിന്റെ ഫലമായാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി അക്രമങ്ങള്‍ അരങ്ങേറുന്നത്. പാലക്കാട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടിയെ ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞപ്പോള്‍, തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യരെ തടഞ്ഞത് സി.പി.എം പ്രവര്‍ത്തകരാണ്. വണ്ടൂരില്‍ ശശി തരൂര്‍ എം.പിയുടെ ഗണ്‍മാന് നേരെ അക്രമമുണ്ടായതും ആറന്‍മുളയില്‍ അബിന്‍ വര്‍ക്കിയെ എസ്.എഫ്.ഐ തടഞ്ഞതും ഈ പരിഭ്രാന്തിയുടെ തെളിവുകളാണെന്ന് ചെന്നിത്തല പറഞ്ഞു. ഈ അവിശുദ്ധ കൂട്ടുകെട്ടിനെതിരെ ജനങ്ങള്‍ യു.ഡി.എഫിന് അനുകൂലമായി വിധിയെഴുതുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.