കോട്ടയം : മാണി.സി.കാപ്പന്‍റെ വരവ് യുഡിഎഫിന് ഗുണംചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടതുമുന്നണി മുങ്ങുന്ന കപ്പലാണെന്ന് കൂടുതല്‍ പേര്‍ക്ക് ബോധ്യമായെന്നും അദ്ദേഹം തൊടുപുഴയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
കൂടുതൽ കക്ഷികൾ മുന്നണിയിലേക്ക് വരും. പാലയില്‍ കാപ്പന്‍ തന്നെയാണ് സ്ഥാനാർത്ഥിയെന്ന കാര്യത്തില്‍ മാറ്റമില്ല. ധാർമ്മികത കാപ്പൻ്റെ പക്ഷത്താണ്. യുഡിഎഫിൻ്റെ ഭാഗമായി മത്സരിച്ച് ജയിച്ച റോഷി ആഗസ്റ്റിൻ, തോമസ് ചാഴിക്കാടൻ , ജയരാജ് എന്നിവർ എന്തുകൊണ്ട് രാജിവെച്ചില്ലെന്നും അദ്ദേഹം ചോദിച്ചു.
ഐശ്വര്യ കേരള യാത്രയ്ക്ക് വലിയ ജനപിന്തുണയാണ് ലഭിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 23ന് ശംഖമുഖം കടപ്പുറത്ത് യാത്രയുടെ സമാപന സമ്മേളനം നടക്കും. രാഹുല്‍ ഗാന്ധി സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.