രമേശ് ചെന്നിത്തലയ്ക്ക് കോടിയേരിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട: കെ സി വേണുഗോപാല്‍

രമേശ് ചെന്നിത്തലയുടെ  മതേതരവിശ്വാസത്തിന് കൊടിയേരി ബാലകൃഷ്ണന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ സത്യാഗ്രഹത്തിന് വീഡിയോ കോണ്‍ഫറന്‍സ് വഴി സമാപനം കുറിച്ചു കൊണ്ടു പറഞ്ഞു.  പ്രതിപക്ഷ നേതാവിനെക്കുറിച്ച് കേരളത്തിലെ ജനങ്ങള്‍ക്ക് മുഴുവനുമറിയാം. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ ഉയര്‍ന്ന് വന്ന നേതാവാണദ്ദേഹമെന്നും എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍  പറഞ്ഞു.    സി പി എമ്മിന്റെയും സര്‍ക്കാരിന്റെയും മുഖം ഓരോ ദിവസവും വികൃതമാകുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. മുഖ്യമന്ത്രിയും  അദ്ദേഹത്തിന്റെ ഓഫീസും തന്നെയാണ് ഇപ്പോഴത്തെ  പ്രശ്നങ്ങള്‍ക്കെല്ലാം കാരണം. കൊറോണ നിയന്ത്രിക്കുന്നതിന് പകരം സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ മാധ്യമങ്ങളിലുടെ  പുകഴ്താനാണ്  ഏറെ സമയം ചിലവഴിച്ചത്.  പി എസ്  സി പരീക്ഷയെഴുതി   നിരവധി പുറത്ത് നില്‍ക്കുമ്പോള്‍  സ്വന്തക്കാരെയും ഇഷ്ടക്കാരെയും കുത്തി നിറക്കുന്നു. കൊറോണ  കാലമായിട്ടും റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടാത്തത് അനീതിയാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

കെ.പി.സി.സി.പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി ആസ്ഥാനത്തും, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോട്ടയത്തെ പുതുപ്പള്ളി മണ്ഡലം കമ്മിറ്റി ഓഫീസിലും, പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. മലപ്പുറത്തെ വസതിയിലും, പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ.മുനീര്‍ കോഴിക്കോട്ടും ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് മലപ്പുറത്തും, കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫ് തൊടുപുഴ വസതിയിലും, ആര്‍.എസ്.പി.നേതാക്കളായ എ.എ.അസീസും എന്‍.കെ.പ്രേമചന്ദ്രന്‍ എം.പിയും കൊല്ലത്തെ വസതികളിലും, കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവ് അനൂപ് ജേക്കബ് എം.എല്‍.എ.  പിറവത്തെ എം.എല്‍.എ. ഓഫീസിലും, സി.എം.പി.നേതാവ് സി.പി.ജോണ്‍ പട്ടത്തെ സി.എം.പി. ഓഫീസിലും ഫോര്‍വേര്‍ഡ് ബ്ലോക്ക് നേതാവ് ജി.ദേവരാജന്‍ കൊല്ലത്തെ രാമന്‍കുളങ്ങര വസതിയിലും, ജനതാദള്‍ നേതാവ് ജോണ്‍ ജോണ്‍ പാലക്കാട്ടെ വസതിയില്‍ സത്യാഗ്രഹമിരുന്ന് സ്പീക്ക് അപ്പ് കേരള സമരത്തില്‍  പങ്കെടുത്തു. സംസ്ഥാനത്തെ എല്ലാ യു.ഡി.എഫ് എം.പിമാരും എം.എല്‍.എമാരും നേതാക്കളും അവരവരുടെ മണ്ഡലങ്ങളില്‍ സത്യാഗ്രഹത്തില്‍ പങ്കു കൊണ്ടു.

Comments (0)
Add Comment