ന്യൂഡൽഹി : കേന്ദ്ര സർക്കാരിന്‍റെ കൊവിഡ് നയത്തിനെതിരെ രൂക്ഷ വിമർശനവുമായി റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണറും പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനുമായ രഘുറാം രാജന്‍. രാജ്യം ഭരിക്കുന്നവരുടെ ദീര്‍ഘവീക്ഷണമില്ലായ്മയും, നേതൃത്വത്തിന്‍റെ പോരായ്മയും ഉള്‍ക്കാഴ്ച്ചയില്ലാത്ത പ്രവർത്തനവുമാണ് രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകാൻ കാരണമായതെന്ന് രഘുറാം രാജൻ ആരോപിച്ചു.
ലോകത്തിന്‍റെ പല ഭാഗങ്ങളിലും വൈറസിന്‍റെ വകഭേദങ്ങൾ ഉണ്ടായി. ഇത് ശ്രദ്ധിച്ചിരുന്നുവെങ്കിൽ വൈറസിന്‍റെ വകഭേദങ്ങൾ ഇന്ത്യയിലും ഉണ്ടാകുമെന്ന് തിരിച്ചറിയാൻ കഴിയുമായിരുന്നു. ലോകത്തിലെ കൊവിഡ് ഏറ്റവും മോശമായ സാഹചര്യത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. അണുബാധയുടെ ആദ്യ തരംഗത്തിനെതിരായ ഇന്ത്യയുടെ ആപേക്ഷിക വിജയം സ്വന്തം ജനസംഖ്യയ്ക്ക് ആവശ്യമായ വാക്സിനുകൾ തയ്യാറാക്കാനുളള വേഗത കുറയാൻ കാരണമായതായും രഘുറാം രാജൻ പറഞ്ഞു.