രാജ്യസഭാ തിരഞ്ഞെടുപ്പ് 25-ന്: സീറ്റിനെ ചൊല്ലി ഇടതുമുന്നണിയില്‍ തര്‍ക്കം; മാണി ഗ്രൂപ്പിനെ ഒതുക്കാന്‍ നീക്കം

Jaihind Webdesk
Tuesday, May 28, 2024

 

തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ സീറ്റിനെ ചൊല്ലി ഇടതുമുന്നണിയിൽ ചേരിപ്പോര് ശക്തമാകുന്നു. കേരള കോൺഗ്രസ് എമ്മിനെ ഒഴിവാക്കി സിപിഎമ്മും സിപിഐയും സീറ്റ് പങ്കിട്ടേക്കും. കേരള കോൺഗ്രസിന് രാജ്യസഭാ സീറ്റിന് പകരമായി മറ്റെന്തെങ്കിലും പദവി നൽകുന്ന ഫോർമുലയെ കുറിച്ചും ചർച്ച ചെയ്യുന്നു. ഇതിനുപുറമേ ആർജെഡിയും സീറ്റിനായുള്ള സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ടെങ്കിലും മുന്നണി നേതൃത്വം ഇത് ഗൗരവമായി എടുത്തിട്ടില്ല.

എംപിമാരായ ബിനോയ് വിശ്വം (സിപിഐ), എളമരം കരീം (സിപിഎം), ജോസ് കെ. മാണി (കേരള കോൺഗ്രസ് എം) എന്നിവരുടെ സീറ്റുകളിലാണ് ഒഴിവ്. ജൂലൈ ഒന്നിനാണ് മൂവരുടെയും കാലാവധി അവസാനിക്കുന്നത്. രണ്ടു പേരെയാണ് എൽഡിഎഫിനു ജയിപ്പിക്കാനാവുക. ഇതിൽ ഒരു സീറ്റ് സിപിഎമ്മിന് അവകാശപ്പെട്ടതാണ്. ബാക്കിയുള്ള ഒരു സീറ്റിനായി സിപിഐയും കേരള കോൺഗ്രസും (എം) തമ്മിൽ തർക്കം മുറുകുന്നിതനിടെയാണ് ആർജെഡിയും അവകാശവാദവുമായി എത്തിയിരിക്കുന്നത്.

ബിനോയ് വിശ്വവും കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണിയും ഒരേ സമയം ഒഴിയുമ്പോൾ രണ്ടിൽ ഒരു പാർട്ടിക്കേ സീറ്റ് ലഭിക്കൂ. ജോസ് കെ. മാണി വിരമിക്കുമ്പോൾ പകരം സീറ്റ് പാർട്ടിക്കു തന്നെ കിട്ടിയില്ലെങ്കിൽ കേരള കോൺഗ്രസിന് (എം) രാജ്യസഭാ പ്രാതിനിധ്യം ഇല്ലാതാകും. ഈ സാഹചര്യത്തില്‍ സീറ്റിന്‍റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യേണ്ടെന്നാണു കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന്‍റെ തീരുമാനം.

കേരളത്തിലെ 3 സീറ്റുകളിലേക്കുള്ള രാജ്യസഭാ തിരഞ്ഞെടുപ്പ് ജൂൺ 25-നാണ് നടക്കുന്നത്. തിരഞ്ഞെടുപ്പ് വിജ്ഞാപനം ജൂൺ ആറിന് പുറപ്പെടുവിക്കും. ജൂൺ 13 വരെ പത്രിക സമർപ്പിക്കാം. മഹാരാഷ്ട്രയിൽ പ്രഫുൽ പട്ടേൽ രാജിവെച്ച ഒഴിവിലേക്കും തിരഞ്ഞെടുപ്പ് നടക്കും.