എമ്പുരാന്‍ ചര്‍ച്ച വേണ്ടെന്ന് രാജ്യസഭാദ്ധ്യക്ഷന്‍, നോട്ടീസ് തള്ളി

Jaihind News Bureau
Tuesday, April 1, 2025

എമ്പുരാന്‍ സിനിമ ചര്‍ച്ചയ്‌ക്കെടുക്കാനുള്ള ആവശ്യം രാജ്യസഭാദ്ധ്യക്ഷന്‍ ജഗ് ദീപ് ധന്‍കര്‍ തള്ളി. സംഘപരിവാര്‍ സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് സിനിമ വീണ്ടും സെന്‍സര്‍ ചെയ്യേണ്ടി വന്ന സാഹചര്യം ചര്‍ച്ച ചെയ്യാനാണ് രാജ്യസഭയില്‍ പ്രതിപക്ഷം നോട്ടീസ് നല്‍കിയിരുന്നത്. സംവിധായകന്‍ പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന തുടര്‍ച്ചയായ സൈബര്‍ ആക്രമണം അടക്കം ഉള്‍പ്പെടുത്തി വിഷയം ചര്‍ച്ച ചെയ്യണമെന്നാണ് നോട്ടിസില്‍ എഎ റഹിം നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഈ ആവശ്യം അധ്യക്ഷന്‍ തള്ളി.

നേരത്തേ, മുഖ്യമന്ത്രി പിണറായി വിജയന്‍, എഐസിസി സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി, രമേശ് ചെന്നിത്തല എംഎല്‍ എ , എം.വി. ഗോവിന്ദന്‍ , വിവിധ മന്ത്രിമാര്‍ തുടങ്ങിയവര്‍ തീയറ്ററിലെത്തി എമ്പുരാന്‍ കണ്ട് ചിത്രത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നു. ബിജെപി ഉള്‍പ്പെട്ട സംഘപരിവാര്‍ ആക്രമണത്തെ എതിര്‍ത്ത് സംസാരിക്കുകയും സിനിമയിലെ അനധികൃത സെന്‍സറിംഗിനെ അപലപിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് പാര്‍ലമെന്റില്‍ വിഷയം ഉന്നയിക്കാന്‍ സിപിഎം തീരുമാനിച്ചത്.

എമ്പുരാനെതിരെ ഈ സംഘടിത ആക്രമണം എന്തിനാണ് നടത്തുന്നത് എന്നതിന് ഉത്തരം സിനിമ കണ്ടപ്പോള്‍ ലഭിച്ചെന്ന് കെ സി വേണുഗോപാല്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. സിനിമ സാങ്കല്‍പ്പികമാണെങ്കിലും യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിഞ്ഞുള്ള സിനിമയാണ് എമ്പുരാന്‍ എന്ന് അദ്ദേഹം പറഞ്ഞു. അത് ജനങ്ങള്‍ തിരിച്ചറിഞ്ഞതിലുള്ള അമര്‍ഷവും ആശങ്കയുമാണ് സംഘപരിവാറിന്റെ ആക്രമണത്തിന് പിന്നിലെന്നും കെ സി വേണുഗോപാല്‍ എംപി പറഞ്ഞു.

അതേസമയം, ലൂസിഫര്‍ 3 ഉണ്ടാകുമെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പ്രഖ്യാപിച്ചു. എമ്പുരാന്റെ റീ-എഡിറ്റഡ് പതിപ്പ് ഇറക്കുന്നത് ആരെയും ഭയന്നിട്ടല്ലെന്നും അണിയക്കാരുടെ അഭിപ്രായ പ്രകാരമെന്നും അദ്ദേഹം പറഞ്ഞു. ആരെയും വേദനിപ്പിക്കരുത് എന്നാണ് നിലപാട് എന്നും ആന്റണി മാധ്യമങ്ങളോട് വ്യക്തമാക്കി. വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമിടെ എമ്പുരാന്റെ റീ എഡിറ്റഡ് പതിപ്പ് ഇന്ന് തിയേറ്ററുകളില്‍ എത്തിയേക്കും. ഇന്ന് ഉച്ചയോടെ മാറ്റം വരുത്തിയ പതിപ്പ് എത്തനാണ് സാധ്യത. 17 മാറ്റങ്ങളോടെയാണ് സിനിമ എത്തുന്നത്. അതേസമയം വിവാദങ്ങള്‍ക്കിടെ ചിത്രം 200 കോടി ക്ലബ്ബിലേക്ക് കടന്നു.

17 മാറ്റങ്ങളോടെയാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്. ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തിന്റെ പേരായ ബജ്റംഗി എന്നത് ബല്‍രാജ് എന്ന് മാറ്റും. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളും, ഗുജറാത്ത് കലാപം പരാമര്‍ശിക്കുന്ന ദൃശ്യങ്ങളും കട്ട് ചെയ്യും. അതേസമയം, സിനിമ 200 കോടി ക്ലബിലേക്ക് എത്തുന്ന വിവരം നായകന്‍ മോഹന്‍ലാല്‍ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. ചിത്രം 200 കോട് ക്ലബില്‍ കടന്ന് ചരിത്രം സൃഷ്ടിച്ചതായി മോഹന്‍ലാല്‍ ഉള്‍പ്പടെ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ ചിത്രത്തിന്റെ റീ എഡിറ്റഡ് പതിപ്പ് എത്തുമെന്ന് തീരുമാനിച്ചിട്ടും സിനിമയിലെ താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരെ സൈബര്‍ ഇടങ്ങളിലെ ആക്രമണം തുടരുകയാണ്.