മഴ: തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (16/10/23) അവധി

Jaihind Webdesk
Sunday, October 15, 2023

 

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണൽ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മഴയെ തുടർന്ന് ജില്ലയിൽ 21 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. അത്യാവശ്യം ഇല്ലെങ്കിൽ റവന്യൂ ഉദ്യോഗസ്ഥർ അവധിയിൽ പോകരുതെന്നും മന്ത്രി കെ. രാജൻ നിർദ്ദേശിച്ചു. അതേസമയം നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് മുന്നറിയിപ്പ്.

മഴക്കെടുതി ഉണ്ടായിട്ടുള്ള സ്ഥലങ്ങളിൽ വേണ്ട സഹായങ്ങൾ എത്തിക്കാനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും തഹസിൽദാർമാർക്ക് ജില്ലാ കളക്ടർ നിർദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ മാത്രമായി ശരാശരി 180 മി.മീ മഴയാണ് ലഭിച്ചത്. 572 ഓളം ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിക്കുന്നുണ്ട്. കനത്ത മഴയിൽ 6 വീടുകൾ പൂർണ്ണമായും തകർന്നു എന്നാണ് പ്രാഥമിക വിവരം. മണിക്കൂറുകളായി തുടർന്ന മഴയില്‍ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തിലായി.

മലയോര മേഖലകളിൽ കനത്ത മഴയാണ് പെയ്തത്. പോത്തന്‍കോട്, കണ്ണമ്മൂല, മരുതൂര്‍ എന്നിവിടങ്ങളില്‍ വീടുകളിലേക്ക് വെള്ളം കയറി. ടെക്നോപാർക്ക് ഫേസ് 3 ക്കു സമീപം തെറ്റിയാർ കരകവിഞ്ഞ് വീടുകളിൽ വെള്ളം കയറി. ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച നെയ്യാറ്റിൻകരയിൽ റെയില്‍വേ സ്റ്റേഷന് സമീപവും വെള്ളം കയറി. സബ് കനാല്‍ ബണ്ട് തകര്‍ന്നതിനെ തുടര്‍ന്ന് വീടുകളിലും കൃഷിയിടങ്ങളിലും മറ്റും വെള്ളം കയറി നശിച്ചു. കല്ലുവിളയില്‍ മതില്‍ തകര്‍ന്ന് യുവാവിന് പരുക്കേറ്റു. കനത്ത മഴയിൽ നിരവധി നാശനഷ്ട്ടങ്ങളാണ് ജില്ലയിൽ റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്.