Rahul Gandhi | ഇന്ത്യയുടെ വര്‍ത്തമാനകാല പ്രശ്‌നങ്ങള്‍ക്ക് പരിഹാരമില്ല, 2047ന്റെ സ്വപ്‌നങ്ങള്‍ വില്‍ക്കാനാണ് മോദി സര്‍ക്കാരിന്റെ ശ്രമം : രാഹുല്‍ ഗാന്ധി

Jaihind News Bureau
Monday, June 9, 2025

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ 11 വര്‍ഷത്തെ ഭരണം ഉത്തരവാദിത്തമില്ലായ്മയുടേതും പൊള്ളയായ പ്രചാരണങ്ങളുടേതുമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സര്‍ക്കാര്‍ വര്‍ത്തമാനകാലത്തെക്കുറിച്ച് സംസാരിക്കാറില്ല. 2047-ലെ സ്വപ്നങ്ങള്‍ വില്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ തിങ്ങിനിറഞ്ഞ ലോക്കല്‍ ട്രെയിനില്‍ നിന്ന് വീണ് നാല് യാത്രക്കാര്‍ മരിക്കുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. എക്സില്‍ ഹിന്ദിയില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു, ‘മോദി സര്‍ക്കാര്‍ 11 വര്‍ഷത്തെ ‘സേവനം’ ആഘോഷിക്കുമ്പോള്‍, മുംബൈയില്‍ നിന്ന് വരുന്ന ദാരുണമായ വാര്‍ത്തകളിലാണ് രാജ്യത്തിന്റെ യഥാര്‍ത്ഥ ചിത്രം പ്രതിഫലിക്കുന്നത് – ട്രെയിനില്‍ നിന്ന് വീണ് കുറച്ചു പേര്‍ മരിച്ചിരിക്കുന്നു. കോടിക്കണക്കിന് ജനങ്ങളുടെ ജീവിതത്തിന്റെ നട്ടെല്ലാണ് ഇന്ത്യന്‍ റെയില്‍വേ. എന്നാല്‍ ഇന്ന് അത് അരക്ഷിതത്വത്തിന്റെയും, തിക്കും തിരക്കിന്റെയും, കെടുകാര്യസ്ഥതയുടെയും പ്രതീകമായി മാറിയിരിക്കുന്നു. അദ്ദേഹം ആരോപിച്ചു.

‘ഇന്ന് രാജ്യം നേരിടുന്ന പ്രശ്‌നങ്ങള്‍ ആര് പരിഗണിക്കും? മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ഞാന്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു, പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദിവ, കോപ്പര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ കസാരയിലേക്ക് പോവുകയായിരുന്ന ട്രെയിനിലാണ് ദാരുണമായ സംഭവം നടന്നതെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. എതിര്‍ദിശകളില്‍ വന്ന തിങ്ങിനിറഞ്ഞ രണ്ട് ട്രെയിനുകളുടെ ഫുട്‌ബോര്‍ഡില്‍ തൂങ്ങിനിന്നു യാത്ര ചെയ്തിരുന്നവരുടെ ശരീരവും ബാഗുകളും പരസ്പരം ഉരസിയതാകാം അപകടത്തിന് കാരണമെന്നാണ് റെയില്‍വേ അധികൃതര്‍ നല്‍കുന്ന പ്രാഥമിക വിവരം. എന്നാല്‍ മരണസംഖ്യ സംബന്ധിച്ച് റെയില്‍വേ ഔദ്യോഗികമായി സ്ഥിരീകരണം നല്‍കിയിട്ടില്ല.