തെരുവോരത്ത് അതിഥി തൊഴിലാളികളുമായി സംവദിച്ച് രാഹുല്‍ ഗാന്ധി. ഹരിയാനയിലെ അംബാലയില്‍ നിന്നും യു.പിയിലെ ത്സാന്‍സിയിലേക്ക് യാത്രതിരിച്ച അതിഥി തൊഴിലാളികള്ക്കരികിലേക്കാണ് രാഹുല്‍ ഗാന്ധി എത്തിയത്. യാത്രക്കിടെ ഫ്ലൈ ഓവറിന് താഴെ വിശ്രമിക്കുകയായിരുന്നു ഇവര്‍. ഇതുവരെ 130 കിലോമീറ്ററിലേറെ സഞ്ചരിച്ചുവെന്നും കൂടുതല്‍ ദൂരം നടക്കാനുണ്ടെന്നും തൊഴിലാളികള്‍ അദ്ദേഹത്തോട് പറഞ്ഞു.
രാഹുല്‍ ഗാന്ധി അരമണിക്കൂറോളം തങ്ങള്‍ക്കൊപ്പം ചെലവഴിച്ചുവെന്ന് തൊഴിലാളികളിലൊരാളായ മഹേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘ഞങ്ങളുടെ ബുദ്ധിമുട്ടുകളാണ് രാഹുല്‍ ജി ചോദിച്ചത്. പട്ടിണികിടന്ന് മരിക്കേണ്ടി വരുമെന്ന് ഞങ്ങള്‍ പറഞ്ഞു. എവിടെയും ജോലിയില്ല. കഴിഞ്ഞ 50 ദിവസമായി ഇതാണ് അവസ്ഥയെന്ന് അദ്ദേഹത്തോട് പറഞ്ഞു. ഞങ്ങളുടെ പ്രശ്നങ്ങള്‍ അന്വേഷിച്ച രാഹുല്‍ ഗാന്ധിയോട് നന്ദിയുണ്ട്. കഴിയുന്ന രീതിയില്‍ സഹായിക്കാമെന്നും അദ്ദേഹം വാക്കുതന്നു’. – മഹേഷ് കുമാര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
‘രാഹുൽ ഗാന്ധി നാട്ടിലേക്ക് പോകാൻ വാഹനം ഏർപ്പാടാക്കി തന്നു. അതിനാപ്പം ഭക്ഷണം വെള്ളം മാസ്ക് എന്നിവയും നൽകി. മറ്റൊരു തൊഴിലാളിയായ ദേവേന്ദ്രയും പറഞ്ഞു.
20 ലക്ഷം രൂപയുടെ സാമ്പത്തിക പാക്കേജില്‍ പ്രധാനമന്ത്രി പുനഃപരിശോധന നടത്തണമെന്നും കുടിയേറ്റ തൊഴിലാളികള്‍ക്ക് നേരിട്ട് പണം കൈമാറണമെന്നും രാഹുല്‍ ഗാന്ധി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഭക്ഷണവും വെള്ളവും ഇല്ലാതെ കുടിയേറ്റ തൊഴിലാളികള്‍ റോഡിലിറങ്ങി നടക്കുമ്പോള്‍ അവര്‍ക്ക് വായ്പ നല്‍കാമെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും പോക്കറ്റിലേക്ക് പണമാണ് നല്‍കേണ്ടതെന്നുമാണ് രാഹുല്‍ പറഞ്ഞത്.