
കേരളത്തിലെ ഇടതുപക്ഷ സർക്കാർ കടുത്ത മുതലാളിത്ത നയങ്ങളാണ് പിന്തുടരുന്നതെന്നും സിപിഎം ഇപ്പോൾ ബിജെപിയുടെ ചങ്ങാതിമാരായി മാറിയിരിക്കുകയാണെന്നും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. രാജ്യം മുഴുവൻ നരേന്ദ്ര മോദിയുടെ പരസ്യങ്ങൾ നിറയുന്നതുപോലെ കേരളത്തിൽ പിണറായി വിജയന്റെ പരസ്യങ്ങൾ മാത്രമാണ് കാണുന്നത്. താൻ ജൈവികമായി ഉണ്ടായവനല്ലെന്ന് മോദി വിശ്വസിക്കുമ്പോൾ, താൻ കേരളത്തിലെ രാജാവാണെന്നാണ് മുഖ്യമന്ത്രിയുടെ വിചാരം. പിണറായി വിജയന്റെ അഹങ്കാരം സഹിക്കാൻ കഴിയില്ലെന്ന് ഇടതുപക്ഷക്കാർ തന്നെ പറയുന്നുണ്ടെന്നും രാഹുൽ ഗാന്ധി പരിഹസിച്ചു.
എന്തുകൊണ്ടാണ് ബിജെപി കേരള മുഖ്യമന്ത്രിയെ ആക്രമിക്കാത്തതെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. തന്നെ ഇഡിയെ വിട്ട് പീഡിപ്പിക്കുമ്പോൾ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെ ചോദ്യം ചെയ്യാൻ പോലും മോദി തയ്യാറാകുന്നില്ല. സ്വർണ്ണക്കടത്ത് ഉൾപ്പെടെയുള്ള കേസുകളുടെ പേര് പറഞ്ഞ് പിണറായിയെ മോദി കെണിയിലാക്കിയിരിക്കുകയാണ്. ശബരിമലയിലെ സ്വർണ്ണക്കൊള്ളയെക്കുറിച്ച് ഒരു വാക്കുപോലും മിണ്ടാത്ത മോദി, പിണറായിക്ക് സംരക്ഷണം നൽകുകയാണ്. ഇടതുപക്ഷത്തോട് ഒപ്പം നിൽക്കുന്നവർക്ക് മാത്രം ജോലി ലഭിക്കുന്ന അവസ്ഥയാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പഴയ എൽഡിഎഫ് നേതാക്കൾ പലരും ഇന്ന് യുഡിഎഫിന്റെ പിന്തുണയോടെയാണ് മത്സരിക്കുന്നത്. സിപിഎം ഇടതുപക്ഷ നയങ്ങൾ ഉപേക്ഷിച്ചതാണ് ഇതിന് കാരണം. തന്നെ ബിജെപിയും ആർഎസ്എസും ആക്രമിച്ചപ്പോൾ യുഡിഎഫുകാർ മാത്രമല്ല, എൽഡിഎഫുകാർ പോലും തന്നെ ചേർത്തുപിടിച്ചുവെന്ന് രാഹുൽ ഗാന്ധി അനുസ്മരിച്ചു. കേരളത്തിൽ ഒരു ഭാഗത്ത് യുഡിഎഫും മറുഭാഗത്ത് സിപിഎം-ബിജെപി കൂട്ടുകെട്ടുമാണ് പോരാടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.