ട്വിറ്റര്‍ കേന്ദ്രത്തിന്‍റെ കളിപ്പാവ ; ജനാധിപത്യത്തിന്മേലുള്ള കടന്നുകയറ്റമെന്ന് രാഹുല്‍ ഗാന്ധി

Jaihind Webdesk
Friday, August 13, 2021

ട്വിറ്ററിനെതിരെ കടുത്ത വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. തന്‍റെ അക്കൗണ്ട് പൂട്ടുന്നത് വഴി  തങ്ങളുടെ രാഷ്ട്രീയത്തില്‍ കൈകടത്തുകയാണ്. ഒരു കമ്പനി നമ്മുടെ രാഷ്ട്രീയത്തില്‍ ഇടപെട്ട് കച്ചവടം ചെയ്യുന്നവെന്നും രാഹുല്‍ വിമര്‍ശിച്ചു.
ഇത് രാഹുല്‍ ഗാന്ധിയെന്ന വ്യക്തിക്കെതിരെയല്ല മറിച്ച് രാജ്യത്തെ ജനാധിപത്യത്തിനെതിരെയുള്ള ആക്രമണമാണ്. രാഹുല്‍ ഗാന്ധിയെ അല്ല നിങ്ങള്‍ തടയുന്നത്, രാജ്യത്തെ 2 കോടിയോളം വരുന്ന ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്യത്തെയാണ്.

ഇത്തരം പ്രവര്‍ത്തികള്‍ ട്വിറ്ററിന്‍റെ നിഷ്പക്ഷതയെ ചോദ്യം ചെയ്യും. മാത്രമല്ല രാഷ്ട്രീയപരമായി ഒരു വശത്തേക്ക് ട്വിറ്റര്‍ ചായുന്നത് നിക്ഷേപകര്‍ക്ക് അപകടമാണ്. നമ്മുടെ ജനാധിപത്യം ആക്രമിക്കപ്പെടുകയാണ്. പാര്‍ലമെന്‍റില്‍ നമുക്ക് സംസാരിക്കാന്‍ കഴിയുന്നില്ല. മാധ്യമങ്ങള്‍ കേന്ദ്ര സർക്കാരിന്‍റെ നിയന്ത്രത്തിലാണ്. എന്നാല്‍ ഞാന്‍ കരുതിയിരുന്നത് പറയാനുള്ളത് ട്വിറ്റര്‍ വഴി ജനങ്ങളിലേക്ക് എത്തിക്കാമെന്നായിരുന്നു. പക്ഷേ സംഭവിക്കുന്നത് അതല്ല.  ട്വിറ്റര്‍ ഏകപക്ഷീയമാകുന്നുവെന്നതാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്. സര്‍ക്കാര്‍ പറയുന്നത് മാത്രം കേള്‍ക്കുന്ന ഒരു സംവിധാനമായി ട്വിറ്റര്‍ മാറി.

അഭിപ്രായ സ്വാതന്ത്രത്തിനുമേലുള്ള കടന്നുകയറ്റമാണിത്. കേന്ദ്ര സർക്കാരിന്‍റെ സമ്മർദ്ദത്തിന് വഴങ്ങിയ കമ്പനികളാണോ അതോ നാം സ്വയമാണോ നമ്മുടെ രാഷ്ട്രീയം നിർവ്വചിക്കേണ്ടത് ? ഇതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.