കൊടും ചൂടിനെ വെല്ലുന്ന ആവേശം; രാഹുല്‍ പ്രഭാവത്തില്‍ ഇളകിമറിഞ്ഞ് കോഴിക്കോട്

Jaihind News Bureau
Tuesday, March 31, 2026

മുന്നണികള്‍ക്കും പ്രവര്‍ത്തകര്‍ക്കും ആവേശമായി രാഹുല്‍ ഗാന്ധിയുടെ കോഴിക്കോട്ടെ തിരഞ്ഞെടുപ്പ് പര്യടനം. കൊടും ചൂടിനെ അവഗണിച്ചെത്തിയ വന്‍ ജനാവലിയെ സാക്ഷിയാക്കി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ കടുത്ത ഭാഷയിലാണ് രാഹുല്‍ ഗാന്ധി പ്രസംഗിച്ചത്. കേരളത്തില്‍ എല്‍ഡിഎഫും ബിജെപിയും തമ്മില്‍ രഹസ്യ ധാരണയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

കണ്ണൂര്‍ ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി ഉച്ചയോടെയാണ് രാഹുല്‍ ഗാന്ധി കോഴിക്കോട്ടെത്തിയത്. നാദാപുരം, പേരാമ്പ്ര, എലത്തൂര്‍, ബാലുശ്ശേരി, കൊയിലാണ്ടി എന്നീ മണ്ഡലങ്ങളിലെ പൊതുപരിപാടികളില്‍ അദ്ദേഹം പങ്കെടുത്തു. ഓരോ കേന്ദ്രങ്ങളിലും കേന്ദ്രത്തെയും കേരളത്തെയും ഒരുപോലെ വെട്ടിലാക്കുന്ന ആരോപണങ്ങളാണ് രാഹുല്‍ ഉന്നയിച്ചത്.

‘കേരളത്തില്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ വോട്ട് കച്ചവടമാണ് നടക്കുന്നത്. കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ ഇരു മുന്നണികളും കൈകോര്‍ക്കുന്നു. ബിജെപിയെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ മോദി ഇഡിയെ വിടുന്നു. എനിക്കെതിരെ 36 കേസുകളെടുത്തു, 55 മണിക്കൂര്‍ ചോദ്യം ചെയ്തു. എന്നാല്‍ നിരവധി അഴിമതി കേസുകള്‍ വന്നിട്ടും കേരള മുഖ്യമന്ത്രി പിണറായി വിജയനെ ഇഡി എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ല?’. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മുഖ്യമന്ത്രി പിണറായി വിജയനെയും കടന്നാക്രമിച്ചായിരുന്നു രാഹുലിന്റെ പ്രസംഗം. വിദേശ ബന്ധങ്ങളെയും അഴിമതി ആരോപണങ്ങളെയും കോര്‍ത്തിണക്കിയായിരുന്നു വിമര്‍ശനം.

‘പ്രധാനമന്ത്രിയെ എപ്സ്റ്റീന്‍ ഫയലിലൂടെ ഡൊണാള്‍ഡ് ട്രംപ് നിയന്ത്രിക്കുമ്പോള്‍, സ്വര്‍ണ്ണക്കടത്ത് കേസിലൂടെ മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നത് നരേന്ദ്ര മോദിയാണ്. മോദിയും അദാനിയും ഒന്നായി മാറിയിരിക്കുന്നു, ഇതിനെ ‘മൊദാനി’ എന്നാണ് വിളിക്കേണ്ടത്. രാജ്യത്തെ വിമാനത്താവളങ്ങളും തുറമുഖങ്ങളും അദാനിക്ക് എഴുതിക്കൊടുത്തു. ഇന്ത്യയുടെ കാര്‍ഷിക മേഖലയെ അമേരിക്കയ്ക്ക് വിട്ടുകൊടുത്തു.’

ശബരിമല വിഷയത്തില്‍ പ്രധാനമന്ത്രി പുലര്‍ത്തുന്ന മൗനത്തെയും രാഹുല്‍ പരിഹസിച്ചു. എല്ലാ കാലത്തും ഏതെങ്കിലും ക്ഷേത്രത്തെക്കുറിച്ച് സംസാരിക്കുന്ന മോദി കേരളത്തിലെ ശബരിമലയെക്കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ലെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സംസ്ഥാനത്തെ ആരോഗ്യ മേഖലയുടെ പരാജയവും ലഹരിമരുന്ന് മാഫിയയുടെ വളര്‍ച്ചയും ചൂണ്ടിക്കാട്ടിയ അദ്ദേഹം പത്ത് വര്‍ഷത്തെ ഇടത് ഭരണം കേരളത്തെ പിന്നോട്ടടിച്ചുവെന്നും കുറ്റപ്പെടുത്തി.

യുഡിഎഫിന്റെ പ്രകടനപത്രികയിലെ ‘ഇന്ദിരാ ഗ്യാരണ്ടി’ രാഹുല്‍ പ്രഖ്യാപിച്ചപ്പോള്‍ വന്‍ കയ്യടികളോടെയാണ് സദസ്സ് അത് സ്വീകരിച്ചത്. മണ്ഡലങ്ങളിലെ പര്യടനം പൂര്‍ത്തിയാക്കി വൈകുന്നേരത്തോടെ അദ്ദേഹം ഹെലികോപ്റ്ററില്‍ കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് തിരിച്ചു. അവിടെ നിന്ന് അദ്ദേഹം ഡല്‍ഹിയിലേക്ക് മടങ്ങും.