‘സി.ജെ.പി സഖ്യം’: കേരളത്തില്‍ സിപിഎമ്മും ബിജെപിയും ഒത്തുകളിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി; ആഞ്ഞടിച്ച് ഖര്‍ഗെയും

Jaihind News Bureau
Thursday, March 26, 2026

കോഴിക്കോട്: കേരള നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കവെ, സംസ്ഥാന സര്‍ക്കാരിനും ബിജെപിക്കുമെതിരെ കടുത്ത ആരോപണങ്ങളുമായി കോണ്‍ഗ്രസ് നേതൃത്വം. കേരളത്തില്‍ സി.പി.എമ്മും ബിജെപിയും തമ്മില്‍ രഹസ്യ ധാരണയുണ്ടെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചു. കോഴിക്കോട്ട് നടന്ന യുഡിഎഫ് മഹാറാലിയെ ഓണ്‍ലൈനായി അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

സിപിഎം-ബിജെപി കൂട്ടുകെട്ടിനെ ‘സി.ജെ.പി’ എന്ന് വിശേഷിപ്പിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരിഹാസം. കഴിഞ്ഞ കുറച്ചുദിവസങ്ങളായി കേരളത്തില്‍ ചര്‍ച്ചയാകുന്ന ‘ഡീല്‍’ ആരോപണങ്ങള്‍ അദ്ദേഹം ആവര്‍ത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര ഏജന്‍സികളില്‍ നിന്ന് സംരക്ഷിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് രാഹുല്‍ ആരോപിച്ചു. ബിജെപിക്കെതിരെ പോരാടുന്ന തനിക്ക് നേരെ രാജ്യത്തുടനീളം 46 കേസുകളുണ്ട്. എന്നാല്‍ അഴിമതി ആരോപണങ്ങള്‍ നേരിടുന്ന സിപിഎം നേതാക്കള്‍ കേന്ദ്ര അന്വേഷണങ്ങളില്‍ നിന്ന് രക്ഷപ്പെടുന്നത് ഈ ഒത്തുകളിയുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അയ്യനെ ബഹുമാനിക്കാത്തവര്‍ക്ക് എങ്ങനെയാണ് കേരളത്തിലെ ജനങ്ങളെ ബഹുമാനിക്കാന്‍ സാധിക്കുകയെന്നും അദ്ദേഹം ചോദിച്ചു.

ദൈവത്തെ പോലും വിടാത്ത സര്‍ക്കാരെന്ന് ഖര്‍ഗെ

കോഴിക്കോട് റാലിയില്‍ നേരിട്ടെത്തിയ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷമായ ഭാഷയിലാണ് സംസാരിച്ചത്. കേരളത്തില്‍ ഇന്ന് ചായക്കടകളേക്കാള്‍ കൂടുതല്‍ ബാറുകളും വൈന്‍ പാര്‍ലറുകളുമാണ് ഉള്ളതെന്ന് ഖര്‍ഗെ പരിഹസിച്ചു. വികസനത്തിന് പകരം ലഹരി വ്യാപനത്തിനാണ് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നത്. കേരളത്തിലെ സിപിഎം ബിജെപിയുടെ അജണ്ടകള്‍ക്കൊപ്പമാണ് സഞ്ചരിക്കുന്നത്. ദൈവത്തെ പോലും വെറുതെ വിടാത്ത രീതിയിലാണ് ഇവിടുത്തെ അഴിമതികളെന്നും ഖര്‍ഗെ ആരോപിച്ചു.