‘കൊല്ലുന്നവനേക്കാൾ വലുതാണ് രക്ഷിക്കുന്നവൻ’ : ബി.വി ശ്രീനിവാസിന് പിന്തുണയുമായി രാഹുൽ ഗാന്ധി

Jaihind Webdesk
Friday, May 14, 2021

ന്യൂഡല്‍ഹി : കൊവിഡ് ദുരിതാശ്വാസ പ്രവ‍ർത്തനങ്ങൾക്കുള്ള ഉറവിടം വ്യക്തമാക്കണമെന്ന് കാട്ടി ഡല്‍ഹി പൊലീസ് ചോദ്യം ചെയ്തതിന് പിന്നാലെ യൂത്ത് കോൺ​ഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി ശ്രീനിവാസിന് പിന്തുണയുമായി രാഹുൽ ​ഗാന്ധി. കൊല്ലുന്നവനേക്കാൾ വലുതാണ് രക്ഷിക്കുന്നവനെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ഐ സ്റ്റാന്‍ഡ് വിത്ത് യൂത്ത് കോണ്‍ഗ്രസ് എന്ന ഹാഷ് ടാഗോടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

കൊവിഡ് ദുരിതാശ്വാസ പ്രവ‍ർത്തനങ്ങൾക്കുള്ള ഉറവിടം വ്യക്തമാക്കണമെന്ന് കാട്ടി ഡല്‍ഹി പൊലീസ് ഇന്ന് വൈകിട്ടാണ് ശ്രീനിവാസിനെ ചോദ്യം ചെയ്തത്. രാഷ്ട്രീയ പ്രേരിതമായ നടപടിയിൽ ഭയപ്പെട്ട് പിന്നോട്ട് പോകില്ലെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി സജീവമായി രംഗത്തുണ്ടാകുമെന്നും ശ്രീനിവാസ് പ്രതികരിച്ചു. കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോകുമെന്ന് ശ്രീനിവാസ് വ്യക്തമാക്കി. ഞങ്ങൾ തെറ്റായിട്ടൊന്നും ചെയ്തില്ല. ഒരു ചെറിയ സഹായം പോലും ഒരു മനുഷ്യജീവൻ രക്ഷിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് പ്രതിരോധ പ്രവ‍ർത്തനങ്ങള്‍ക്ക് മുന്‍നിരയിലുള്ള യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി ശ്രീനിവാസിനെതിരെ കേന്ദ്ര സര്‍ക്കാരിന്‍റെ പ്രതികാര നടപടിയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മഹാമാരിയുടെ കാലത്ത് പാവപ്പെട്ടവ‍ർക്ക് സഹായമെത്തിക്കാൻ പ്രയത്നിക്കുന്ന യൂത്ത് കോൺ​ഗ്രസിനേയും ബി.വി ശ്രീനിവാസിനേയും ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ ഒരു തരത്തിലും അം​ഗീകരിക്കാനാവില്ലെന്ന് ക‍ർണാടക ഡിസിസി അധ്യക്ഷൻ ഡി.കെ ശിവകുമാ‍ർ പറഞ്ഞു. രാഷ്ട്രീയ എതിരാളികളെ അപമാനിക്കാൻ ശ്രമിക്കുന്നതും അവ‍ർക്കെതിരെ ​ഗൂഢാലോചന നടത്തുന്നതും ബിജെപിയുടെ സ്ഥിരം തന്ത്രമാണെന്നും അദ്ദേഹം വിമ‍ർശിച്ചു. പ്രതികാര നടപടി കൊണ്ട് ആത്മവീര്യം ചോരില്ലെന്നും പൊലീസ് നടപടിയെ ഭയപ്പെടുന്നില്ലെന്നും കോൺഗ്രസ് വക്താവ് രണ്‍ദീപ് സുർജേ വാലയും വ്യക്തമാക്കി.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി സജീവമായി രംഗത്തുള്ള ബി.വി ശ്രീനിവാസിന് സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ വലിയ പ്രശംസയാണ് ലഭിക്കുന്നത്. ശ്രീനിവാസിന്‍റെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഴുവന്‍ സമയവും കര്‍മ്മനിരതരായി രംഗത്തുണ്ട്. കൊവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രത്തിനുണ്ടായ വീഴ്ച വിദേശ മാധ്യമങ്ങളുള്‍പ്പെടെ വാര്‍ത്തയാക്കിയിരുന്നു. ഓക്സിജന്‍ ലഭിക്കാതെ നിരവധി പേരാണ് മരണത്തിന് കീഴടങ്ങിയത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ നോക്കുകുത്തിയായപ്പോള്‍ ശ്രീനിവാസിന്‍റെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിരോധവും സാന്ത്വനവുമായി മാറി. കേന്ദ്രത്തിന്‍റെ കഴിവുകേട് വെളിച്ചത്തായതിലുള്ള പ്രതികാര നടപടിയാണ് ഇപ്പോള്‍ ശ്രീനിവാസിനെതിരെ ഉണ്ടായിരിക്കുന്നത്.