‘കേരള സ്റ്റോറി 2’ ആരും കാണുന്നില്ല: സന്തോഷമെന്ന് രാഹുല്‍ ഗാന്ധി

Jaihind News Bureau
Friday, March 6, 2026

 

കുട്ടിക്കാനം: വിവാദ ചലച്ചിത്രമായ ‘ദ കേരള സ്റ്റോറി 2’ ആരും കാണാത്തത് നല്ല വാര്‍ത്തയാണെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കുട്ടിക്കാനം മരിയന്‍ കോളേജ് വിദ്യാര്‍ഥികളുമായി നടത്തിയ സംവാദത്തിനിടെയാണ് അദ്ദേഹം ഈ വിഷയത്തില്‍ പ്രതികരിച്ചത്. സിനിമകള്‍ പ്രൊപ്പഗാണ്ട ടൂളുകളായി മാറുന്നതിനെക്കുറിച്ച് വിദ്യാര്‍ഥികള്‍ ചോദിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

‘ദ കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ ഒഴിഞ്ഞു കിടക്കുന്നതും പ്രേക്ഷകര്‍ സിനിമ കാണാന്‍ വിട്ടുനില്‍ക്കുന്നതും വലിയൊരു ആശ്വാസമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്റെ സംസ്‌കാരത്തെയും മതേതര പാരമ്പര്യത്തെയും തിരിച്ചറിയുന്ന വലിയൊരു വിഭാഗം ജനങ്ങള്‍ ഇവിടെയുണ്ടെന്നും അത് തെളിയിക്കുകയാണ് ചെയ്തതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

രാജ്യത്താകെ ജനങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാനും ചിലരെ അപരവത്കരിക്കാനും സിനിമകളെയും മാധ്യമങ്ങളെയും ആയുധമാക്കി ഉപയോഗിക്കുന്ന പ്രവണത ഗൗരവകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി വന്‍തോതില്‍ പണം ചെലവാക്കുന്നുണ്ട്. വിഭജനത്തിന്റെ രാഷ്ട്രീയത്തിന് ആക്കം കൂട്ടുന്ന ഇത്തരത്തിലുള്ള നീക്കങ്ങള്‍ രാജ്യത്തെ ദോഷകരമായി ബാധിക്കുമെന്നും രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കി.

കാമാഖ്യ നാരായണ്‍ സിങ് സംവിധാനവും വിപുല്‍ അമൃത് ലാല്‍ ഷാ നിര്‍മാണവും നിര്‍വഹിച്ച ചിത്രത്തിനെതിരെ ഇതിനകം തന്നെ കേരളത്തിനകത്തും പുറത്തും ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. സമാധാനവും മതസൗഹാര്‍ദവും നിലനില്‍ക്കുന്ന കേരളത്തെ തെറ്റായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്ന ഇത്തരം പ്രചാരണങ്ങളെ ജനങ്ങള്‍ തള്ളിക്കളയുന്നുവെന്നതിന്റെ സൂചനയാണ് തിയേറ്ററുകളിലെ ഒഴിഞ്ഞ കസേരകളെന്ന് രാഹുല്‍ ഗാന്ധി സൂചിപ്പിച്ചു.