രാജീവ് ഗാന്ധിയുടെ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും

Jaihind News Bureau
Wednesday, May 21, 2025

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 34-ാം രക്തസാക്ഷിത്വ ദിനത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും അദ്ദേഹത്തിന്റെ സ്മാരകമായ ഡല്‍ഹിയിലെ വീര്‍ ഭൂമിയില്‍ പുഷ്പാര്‍ച്ചന നടത്തി.

രാജീവ് ഗാന്ധി ‘ഇന്ത്യയുടെ മഹാനായ പുത്രന്‍’ എന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ എക്‌സില്‍ കുറിച്ചു. വോട്ടിംഗ് പ്രായം 18 ആയി കുറയ്ക്കുക, പഞ്ചായത്തീരാജ് ശക്തിപ്പെടുത്തുക, ടെലികോം-ഐടി വിപ്ലവത്തിന് നേതൃത്വം നല്‍കുക തുടങ്ങി രാജീവ് ഗാന്ധി എടുത്ത പ്രധാന തീരുമാനങ്ങള്‍ ഖര്‍ഗെ ഓര്‍മ്മപ്പെടുത്തി. രാജീവ് ഗാന്ധി ദശലക്ഷക്കണക്കിന് ഇന്ത്യക്കാരില്‍ പ്രതീക്ഷ ഉണര്‍ത്തിയെന്നും 21-ാം നൂറ്റാണ്ടിലെ വെല്ലുവിളികള്‍ മറികടക്കുന്നതിന് ഇന്ത്യയെ സജ്ജമാക്കുന്നതില്‍ അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണവും ധീരവുമായ ഇടപെടലുകള്‍ നിര്‍ണായകമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേ സമയം രാജീവ് ഗാന്ധിയുടെ ഓര്‍മ്മകളാണ് തന്നെ ഓരോ ചുവടുവയ്പ്പിലും മുന്നോട്ടു നയിക്കുന്നതെന്ന് മകനും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി. ‘നിങ്ങളുടെ പൂര്‍ത്തീകരിക്കപ്പെടാത്ത സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുക എന്നതാണ് എന്റെ ദൃഢനിശ്ചയം. ഞാന്‍ അവ നിറവേറ്റുന്നത് തുടരും’- അദ്ദേഹം ഫേയ്‌സ്ബുക്കില്‍ കുറിച്ചു.

സച്ചിന്‍ പൈലറ്റ് ഉള്‍പ്പെടെയുള്ള മറ്റ് കോണ്‍ഗ്രസ് നേതാക്കളും മുന്‍ പ്രധാനമന്ത്രിയുടെ സ്മാരകത്തിലെത്തി അനുസ്മരിച്ചു.