“മോദി വാക്കുകളെ വളച്ചൊടിക്കുന്നു; രാജ്യത്തെ മുഴുവന്‍ സംവിധാനങ്ങളെയും കൈയടക്കിവെച്ചിരിക്കുന്ന ശക്തിയോടാണ് പോരാട്ടം”: രാഹുല്‍ ഗാന്ധി

Jaihind Webdesk
Monday, March 18, 2024

 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ വാക്ക് വളച്ചൊടിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി. താന്‍ നടത്തിയ ‘ശക്തി’ പരാമർശത്തിനെ മോദി തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. താന്‍ പറഞ്ഞത് സത്യമെന്ന് നരേന്ദ്ര മോദിക്ക് ബോധ്യമുണ്ടെന്നും രാജ്യത്തെ അടിച്ചമർത്തുന്ന ശക്തിയെയാണ് താന്‍ ഉദ്ദേശിച്ചതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

“മോദി ജി എന്‍റെ വാക്കുകൾ ഇഷ്ടപ്പെടുന്നില്ല. ഏതെങ്കിലും തരത്തിൽ അല്ലെങ്കിൽ അത് വളച്ചൊടിച്ച് അതിന്‍റെ അർത്ഥം മാറ്റാനാണ് അദ്ദേഹം എപ്പോഴും ശ്രമിക്കുന്നത്. ഞാൻ ആഴത്തിലുള്ള ഒരു സത്യമാണ് പറഞ്ഞെതെന്ന് അദ്ദേഹത്തിനറിയാം. ഞാൻ പറഞ്ഞ ‘ശക്തി’ ആരോടാണോ നമ്മൾ പോരാടുന്നത് അതിന്‍റെ മുഖം മൂടിയെയാണ്, അത് മറ്റാരുമല്ല മോദി ജി തന്നെയാണ്. അത്തരമൊരു ശക്തിയാണ് ഇന്ന് ഇന്ത്യയുടെ ശബ്ദവും, ഇന്ത്യയുടെ സ്ഥാപനങ്ങളും, സിബിഐയും, ഐടിയും, ഇഡിയും, തിരഞ്ഞെടുപ്പ് കമ്മീഷനും, മാധ്യമങ്ങളും, ഇന്ത്യൻ വ്യവസായവും ഇന്ത്യയുടെ മുഴുവൻ ഭരണഘടനയും അതിന്‍റെ കൈപ്പിടിയിൽ ഒതുക്കിയിരിക്കുന്നത്” – എക്‌സിലെ പോസ്റ്റിൽ രാഹുൽ ഗാന്ധി വിശദീകരിച്ചു.

രാഹുൽ ഗാന്ധിയുടെ ശക്തി  പരാമർശം നരേന്ദ്ര മോദി വളച്ചൊടിച്ചെന്ന് കോൺഗ്രസ് നേതാക്കളും പ്രതികരിച്ചു. വരാന്‍ പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് ദൈവിക ശക്തിയും പൈശാചിക ശക്തിയും തമ്മിലുള്ള പോരാട്ടമായിരിക്കുമെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പറഞ്ഞു. മോദി ഭരണത്തില്‍ നടന്നുവരുന്ന സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് തിരഞ്ഞെടുപ്പിലൂടെ മറുപടി ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുംബൈയില്‍ ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന സമ്മേളനത്തില്‍ പ്രസംഗിക്കവെയാണ് രാഹുല്‍ ഗാന്ധി ശക്തി പരാമര്‍ശം നടത്തിയത്. ശക്തിക്കെതിരായാണ് പോരാട്ടം. രാജാവിന്‍റെ ആത്മാവ് ഇവിഎമ്മിലാണ്. കേന്ദ്ര ഏജന്‍സികളിലാണ്. ആ ശക്തിയോട് പോരാടാന്‍ കെല്‍‌പ്പില്ലെന്ന് അടുത്തിടെ കോണ്‍ഗ്രസ് വിട്ട നേതാവ് സോണിയ ഗാന്ധിയോട് പറഞ്ഞതായും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. അതേസമയം മോദിയെയും ബിജെപിയെയും ഉന്നമിട്ട് നടത്തിയ പരാമർശത്തെ സ്ത്രീകള്‍ക്കെതിരാണ് ഇന്ത്യ മുന്നണി എന്ന രീതിയില്‍ നരേന്ദ്ര മോദി വളച്ചൊടിക്കുകയായിരുന്നു.