രാഹുൽ ഈശ്വറിന് ജാമ്യമില്ല;14 ദിവസം റിമാൻഡിൽ; മേൽക്കോടതിയെ സമീപിക്കാൻ രാഹുൽ ഈശ്വർ

Jaihind News Bureau
Monday, December 1, 2025

രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ.ക്കെതിരെ പരാതി നല്‍കിയ യുവതിയുടെ സൈബര്‍ അധിക്ഷേപ പരാതിയില്‍, സാമൂഹ്യ പ്രവര്‍ത്തകനായ രാഹുല്‍ ഈശ്വറിന് ജാമ്യമില്ല. ഞായറാഴ്ച ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയ ശേഷം സൈബർ പോലീസ് രാഹുലിനെ കസ്റ്റഡിയിൽ എടുത്തിരുന്നു. തുടര്‍ന്ന്, രാഹുല്‍ ഈശ്വറിനെ എ.ആര്‍. ക്യാമ്പിലേക്ക് കൊണ്ടുപോയി.

രാഹുല്‍ ഈശ്വറിനെതിരെ ശക്തമായ തെളിവുകളാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചത്. കേസില്‍ പ്രധാന തെളിവായ ലാപ്‌ടോപ്പ് കണ്ടെടുത്തതായും അതില്‍ യുവതിയുടെ ചിത്രങ്ങളടക്കം ഉണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. രാഹുല്‍ ചിത്രീകരിച്ച അധിക്ഷേപകരമായ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും പോലീസ് ലാപ്‌ടോപ്പില്‍ നിന്ന് കണ്ടെടുത്തു.

യുവതിയുടെ വ്യക്തിത്വം വെളിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍, ഇലക്ട്രോണിക് ഉപകരണങ്ങളുടെ ദുരുപയോഗം തുടങ്ങിയ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. ഈ കുറ്റങ്ങള്‍ക്ക് രണ്ട് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്നതാണ്.