പി.വി അന്‍വറിന് തിരിച്ചടി; ചീങ്കണ്ണിപ്പാലയിലെ അനധികൃത തടയണ പൊളിക്കണമെന്ന് ഹൈക്കോടതി, ഹര്‍ജി തള്ളി

Jaihind News Bureau
Tuesday, June 9, 2020

 

ചീങ്കണ്ണിപ്പാലയിലെ തടയണ പൊളിക്കരുതെന്ന പി. വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്‍റെ ഹര്‍ജി ഹൈക്കോടതി തള്ളി. തടയണ പൊളിക്കുന്നതുമായി ബന്ധപ്പെട്ട കളക്ടറുടെ ഉത്തരവ് ശരിവെച്ച ഹൈക്കോടതി കളക്ടര്‍ സ്ഥലത്തെത്തി പരിശോധന നടത്തണമെന്നും വ്യക്തമാക്കി.

പി. വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവായ അബ്ദുള്‍ ലത്തീഫിന്റെ ഉടമസ്ഥതയിലാണ് തടയണ. മലപ്പുറം ജില്ലയിലെ വൈറ്റിലപ്പാറ വില്ലേജിലെ ചീങ്കണ്ണിപ്പാലയില്‍ മലയിടിച്ചാണ് 2015ല്‍ പി. വി അന്‍വര്‍ തടയണ നിര്‍മിച്ചതെന്നാണ് നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ കെ.കെ സുനില്‍ കുമാര്‍ ജില്ലാകളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

മേഖലയിലെ ആദിവാസികളുടെ ശുദ്ധജലലഭ്യത ഇല്ലാതാക്കിയാണ് ചീങ്കണ്ണിപ്പാലയില്‍ തടയണ നിര്‍മിച്ചതെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ തവണ കട്ടിപ്പാറയില്‍ സ്വകാര്യ വ്യക്തി കെട്ടിയ തടയണ തകര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ 14 പേര്‍ മരണപ്പെട്ടിരുന്നു.

ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനായി തടയണ പൊളിക്കണമെന്ന കലക്ടറുടെ ഉത്തരവ് നടപ്പാക്കണമെന്ന് പരാതിക്കാരനായ എം.പി വിനോദ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് തടയണയിലെ വെള്ളം പൂര്‍ണമായും ഒഴുക്കിവിടണമെന്ന് 2018 ജൂലൈ 10ന് ചീഫ് ജസ്റ്റിസ് ഋഷികേഷ് റോയ്, എ. കെ ജയശങ്കരന്‍ നമ്പ്യാര്‍ എന്നിവരടങ്ങിയ ഹൈക്കോടതി ബെഞ്ചും ഉത്തരവിട്ടിരുന്നു.