VLADIMIR PUTIN| പുടിന്‍ ഇന്ത്യയിലേക്ക്; സ്ഥീരികരിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ്

Jaihind News Bureau
Thursday, August 7, 2025

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഈ വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എന്‍.എസ്.എ.) അജിത് ഡോവല്‍ അറിയിച്ചു. നിലവില്‍ മോസ്‌കോയില്‍ സന്ദര്‍ശനം നടത്തുന്ന ഡോവല്‍, റഷ്യന്‍ അധികൃതരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ പ്രഖ്യാപനം നടത്തിയത്. പുടിന്റെ സന്ദര്‍ശനത്തിനുള്ള തീയതികള്‍ അന്തിമഘട്ടത്തിലാണെന്നും ഡോവല്‍ വ്യക്തമാക്കി. അമേരിക്ക ഇന്ത്യയ്ക്കെതിരെ പുതിയ തീരുവ ഭീഷണികള്‍ ഉയര്‍ത്തുന്ന സാഹചര്യത്തില്‍, റഷ്യന്‍ പ്രസിഡന്റിന്റെ ഈ സന്ദര്‍ശനത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്.

ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായാണ് പുടിന്‍ ഇന്ത്യയിലെത്തുന്നത്. 2021-ന് ശേഷം പുടിന്‍ നടത്തുന്ന ആദ്യത്തെ ഇന്ത്യാ സന്ദര്‍ശനമാണിത്. യുക്രെയ്ന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം റഷ്യന്‍ പ്രസിഡന്റ് പങ്കെടുക്കുന്ന ഒരു ഉഭയകക്ഷി ഉച്ചകോടി എന്ന നിലയില്‍ ഈ കൂടിക്കാഴ്ചക്ക് വലിയ പ്രാധാന്യമുണ്ട്. പ്രതിരോധം, ഊര്‍ജ്ജം, വ്യാപാരം തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുക എന്നതാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. അമേരിക്കയുള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യ റഷ്യയുമായുള്ള തങ്ങളുടെ ബന്ധം എത്രത്തോളം വിലമതിക്കുന്നുവെന്ന് ഈ സന്ദര്‍ശനം വ്യക്തമാക്കുന്നു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയില്‍ നിന്ന് റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതിനെതിരെ പുതിയ താരിഫ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഡോവലിന്റെ മോസ്‌കോ സന്ദര്‍ശനം. ഈ വിഷയത്തില്‍ റഷ്യന്‍ അധികൃതരുമായി ചര്‍ച്ച നടത്താനും ഇന്ത്യയുടെ നിലപാട് വ്യക്തമാക്കാനും ഡോവല്‍ ശ്രമിച്ചു. തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും ഇന്ത്യ സ്വീകരിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഈ വിഷയത്തില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അജിത് ഡോവലിന് പിന്നാലെ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും റഷ്യ സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.