ഇന്ത്യന്‍ ഹോക്കി ടീമിലെ പഞ്ചാബ് കളിക്കാർക്ക് ഒരു കോടി ; പ്രഖ്യാപനവുമായി അമരീന്ദർ സിംഗ് സർക്കാർ

Jaihind Webdesk
Thursday, August 5, 2021

 

ഛണ്ഡിഗഡ് : ടോക്യോ ഒളിമ്പിക്‌സിൽ വെങ്കലം നേടിയ ഇന്ത്യൻ പുരുഷ ഹോക്കി ടീമിലെ പഞ്ചാബി കളിക്കാര്‍ക്ക് ഒരു കോടി പ്രഖ്യാപിച്ച് പഞ്ചാബ് സർക്കാർ. ജർമ്മനിയെ 5-4ന് പരാജയപ്പെടുത്തിയതിന് പിന്നാലെ പഞ്ചാബ് കായിക മന്ത്രി റാണ ഗുർമീത് സിംഗ് സോധിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നായകൻ മൻപ്രീത് സിംഗ്  ഉൾപ്പെടെ എട്ടോളം കളിക്കാരാണ് പഞ്ചാബിൽ നിന്ന് ഇന്ത്യൻ ഹോക്കി ടീമിലുള്ളത്.

ഹർമൻപ്രീത് സിംഗ് , റുപീന്ദർ പാൽ സിംഗ് , ഹർദിക് സിംഗ് , ശംഷേർ സിംഗ് , ദിൽപ്രീത് സിംഗ് , ഗുർജന്ദ്സിംഗ് , മന്ദീപ് സിംഗ് എന്നിവരാണ് പഞ്ചാബിൽ നിന്നുള്ള മറ്റ് താരങ്ങള്‍. സ്വർണ മെഡൽ നേടിയാൽ തങ്ങളുടെ താരങ്ങൾക്ക് 2.25 കോടി രൂപ വീതം നൽകുമെന്ന് പഞ്ചാബ് കായിക മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം മലയാളി താരം ശ്രീജേഷിന് അഞ്ചു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് കേരള ഹോക്കി ഫെഡറേഷന്‍ വ്യക്തമാക്കി. ഇന്ത്യന്‍ ടീമിലെ ഏക മലയാളിയാണ് ശ്രീജേഷ്.

കരുത്തരായ ജര്‍മനിയെ നാലിനെതിരെ അഞ്ച് ഗോളിന് തകര്‍ത്താണ് ഇന്ത്യ വെങ്കലം സ്വന്തമാക്കിയത്. ഒന്നിനെതിരെ മൂന്ന് ​ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവ്. 1980 മോസ്‌ക്കോ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയശേഷം ഇതാദ്യമായാണ് ഹോക്കിയില്‍ ഇന്ത്യ ഒളിമ്പിക്‌സില്‍ ഒരു മെഡല്‍ നേടുന്നത്.