കൊവിഡ് : അനാഥരായ കുട്ടികള്‍ക്ക് പഞ്ചാബ് സർക്കാരിന്‍റെ കൈത്താങ്ങ് ; സൗജന്യ വിദ്യാഭ്യാസവും  സാമൂഹ്യ സുരക്ഷ പെന്‍ഷനും ഉറപ്പാക്കും

Jaihind Webdesk
Saturday, May 22, 2021

 

അമൃത്‌സര്‍: കൊവിഡ് കാരണം മാതാപിതാക്കളെ നഷ്ടമായ കുട്ടികള്‍ക്ക് കൈത്താങ്ങായി പഞ്ചാബ് സര്‍ക്കാര്‍. സൗജന്യ വിദ്യാഭ്യാസവും  പ്രതിമാസം 1500 രൂപ സാമൂഹ്യ സുരക്ഷ പെന്‍ഷനും നല്‍കാനാണ് പഞ്ചാബ് സര്‍ക്കാരിന്റെ തീരുമാനം. കുട്ടികള്‍ക്ക് ബിരുദതലം വരെ സൗജന്യ വിദ്യാഭ്യാസമായിരിക്കും. സംസ്ഥാനത്തിന്റെ കടമയാണ് തങ്ങള്‍ നിര്‍വ്വഹിക്കുന്നതെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് വ്യക്തമാക്കി. ഗൃഹനാഥനെ നഷ്ടമായ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കാനും തീരുമാനമായിട്ടുണ്ട്. ജൂലൈ ഒന്ന് മുതല്‍ ആനുകൂല്യങ്ങള്‍ നല്‍കി തുടങ്ങും.

അനാഥര്‍ക്ക് 21 വയസ്സ് തികയുന്നതുവരെയും ഗൃഹനാഥരെ നഷ്ടമായവരുടെ കുടുംബങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തേക്കും ആനുകൂല്യങ്ങള്‍ ലഭ്യമാക്കും. അതിനുശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

കൊവിഡ് ബാധിതര്‍ക്ക് 51,000 രൂപ ഗ്രാന്റ് നല്‍കുന്ന ആശീര്‍വാദ് പദ്ധതിക്കും ജൂലൈ ഒന്നിന് തുടക്കമാകും. ഇവര്‍ക്ക് സംസ്ഥാന സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ് പദ്ധതി പ്രകാരം സൗജന്യ റേഷനും സര്‍ബത്ത് സേഹത്ത് ബിമ യോജനയ്ക്ക് കീഴില്‍ ഇന്‍ഷൂറന്‍സ് കവറേജും ലഭിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ദുരിതബാധിതരായ കുടുംബാംഗങ്ങള്‍ക്ക് ‘ഘര്‍ ഘര്‍ റോസ്ഗാര്‍ ടെ കരോബാര്‍ മിഷന്‍’ കീഴില്‍ അനുയോജ്യമായ ജോലി കണ്ടെത്താനും സര്‍ക്കാര്‍ സഹായിക്കും. സാമൂഹിക സുരക്ഷ, വനിതാ സിശു ക്ഷേമ മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം കാര്യങ്ങള്‍ വിലയിരുത്തും. ഓരോ കേസുകളും പ്രത്യേകം പ്രത്യേകം സംഘം നിരീക്ഷിക്കുമെന്നും സർക്കാർ വ്യക്തമാക്കി.