‘അവതാരകർ ചോദ്യങ്ങൾ ഉയർത്തുന്നത് ജനങ്ങൾക്കു വേണ്ടി, ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തിയിട്ട് കാര്യമില്ല’; സിപിഎം നിലപാടിനെതിരെ പി.ടി തോമസ്

Jaihind News Bureau
Thursday, July 23, 2020

ചാനല്‍ ചര്‍ച്ചകള്‍ ബഹിഷ്‌കരിക്കുന്ന സിപിഎം നിലപാടിനെതിരെ രൂക്ഷവിമര്‍ശനവുമായി പി.ടി തോമസ് എംഎല്‍എ. മാധ്യമസ്വാതന്ത്ര്യത്തെപ്പറ്റി വീമ്പിളക്കുന്ന സിപിഎമ്മിന്‍റെ  ഇരട്ടത്താപ്പാണ് ചര്‍ച്ച ബഹിഷ്‌കരിക്കാനുള്ള  തീരുമാനമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

‘ചർച്ചകളിൽ അവതാരകരെ ആക്ഷേപിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും സിപിഎം പ്രതിനിധികളാണെന്നു ജനങ്ങൾക്കറിയാം. തമ്പ്രാൻ പറയുമ്പോൾ വായ പൂട്ടിയിരിക്കേണ്ട അടിമകളല്ല അവതാരകർ. അവർ അനുഭവവും വിദ്യാഭ്യാസവുമുള്ള പത്രപ്രവർത്തകരാണ്. അവതാരകർ ജനങ്ങൾക്കുവേണ്ടിയാണ് ചോദ്യങ്ങൾ ഉയർത്തുന്നത്. ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തിയിട്ട് കാര്യമില്ല’-പി.ടി തോമസ് കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

ചാനൽ ചർച്ചകൾ ബഹിഷ്‌കരിക്കുന്ന
സി പി ഐ (എം) നിലപാടിനോട്…
മാധ്യമ സ്വാതന്ത്ര്യത്തെപ്പറ്റി വീമ്പിളക്കുന്ന സി പി ഐ (എം) ന്റെ ഇരട്ടത്താപ്പാണ് ഏഷ്യാനെറ്റ്‌ ചർച്ച ബഹിഷ്കരിക്കാനുള്ള
സി പി ഐ (എം) സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം.
സി പി ഐ (എം) ന്റെ മാധ്യമ നയം മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു;
സി പി ഐ (എം ) സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ സാന്നിധ്യത്തിൽ -‘ കടക്കു പുറത്ത്’.
‘കടക്കു പുറത്തിന്റെ’ പ്രായോഗിക ആവിഷ്ക്കാരമാണ്
സി പി ഐ (എം) സംസ്ഥാന കമ്മിറ്റി തീരുമാനം.
കമ്മ്യൂണിസ്റ്റ് ഏകാധിപധികൾ ലോകമെമ്പാടും നടപ്പിലാക്കിയ മാധ്യമ വിരുദ്ധ ഭീകരമുഖമാണ് കാലാനുസൃത ഭേദഗതികളോടെ കേരളത്തിൽ നടപ്പിലാക്കുന്നത്.
മന്ത്രിസഭ യോഗ തീരുമാനങ്ങൾ മൂടിവയ്ക്കാൻ മുഖ്യമന്ത്രിയുടെ പതിവ് വാർത്ത സമ്മേളനം നിർത്തലാക്കൽ, കോടതികളിൽ മാധ്യമ പ്രവർത്തകരുടെ പ്രവേശനം തടയൽ,
ദേശീയ പ്രസ്ഥാനത്തിന്റെ പാരമ്പര്യമുള്ള മാതൃഭൂമി പത്രാധിപരെ ‘എടോ ഗോപാലകൃഷ്ണാ ‘
എന്ന് വിളിച്ചുള്ള ഭീഷണി, വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരം തടഞ്ഞുവെക്കൽ,
നിയമസഭയിൽ
എം എൽ എ മാർ എഴുതി നൽകുന്ന നൂറുകണക്കിന് ചോദ്യങ്ങളിൽ മഹാഭൂരിപക്ഷത്തിനും മറുപടി നല്കാതിരിക്കൽ…
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിചിത്ര ഘടകമാണ് കേരളത്തിലുള്ളതെന്നു ഇതൊക്കെ ബോധ്യപ്പെടുത്തുന്നു.
Reporters without boarders (RSF) എന്ന സംഘടന നടത്തിയ പഠനത്തിൽ മാധ്യമ സ്വാതന്ത്ര്യം ഇല്ലാത്ത രാജ്യങ്ങളുടെ പട്ടികയിൽ 177 ആം സ്ഥാനമാണ് ചൈനക്ക്,
ഉത്തര കൊറിയ 180 ആം സ്ഥാനത്തും.
2019 ൽ മാത്രം ചൈനയിൽ 48 പത്ര പ്രവർത്തകർ ജയിലിലാണെന്നു ഈ സംഘടനയുടെ റിപ്പോർട്ടിൽ കാണുന്നു.
48 പേർക്കെതിരെയും ചൈന ഉന്നയിക്കുന്ന ആരോപണം False News (വ്യാജവാർത്ത) പ്രചരിപ്പിച്ചുവെന്നാണ്.
ഭരണകൂടത്തിന് ഇഷ്ടമില്ലാത്തതെന്തും വ്യാജ വാർത്തയാണ്!
ഏഷ്യാനെറ്റ്‌ ചർച്ച ബഹിഷ്‌കരണത്തിന്
സി പി ഐ (എം) പറയുന്ന ന്യായവും ഇത് തന്നെയാണ്.
വ്യാജവാർത്ത പ്രചരിപ്പിക്കുന്നു !
അറസ്റ്റ് ചെയ്തു അകത്തിടാൻ ആഗ്രഹമുണ്ടെങ്കിലും കേരളമായതുകൊണ്ട്
സി പി ഐ (എം) ന് അക്കാര്യത്തിൽ ചൈനക്കൊപ്പമെത്താൻ കഴിയുന്നില്ല.
ബഹിഷ്ക്കരണത്തെ ന്യായികരിച്ചു
സി പി ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി രാജീവ്‌ നടത്തിയ വിശദികരണത്തിൽ ഇങ്ങനെയാണ് കുറ്റാരോപണം :
ചാനലുകൾ ഇടതുപക്ഷ വിരുദ്ധത പ്രകടിപ്പിക്കുന്നു,
അവതാരകർ തടസ്സപ്പെടുത്തുന്നു,
അവതാരകർ രാഷ്ട്രീയം പറയുന്നു,
എന്റെ പ്രധാന ചോദ്യം ഇതാണ് ;
ശിവശങ്കറിനെയും സ്വപ്ന സുരേഷിനെയും വിമർശിക്കുന്നത് എങ്ങനെ ഇടതുപക്ഷ വിരുദ്ധതയാകും?
സ്വർണ്ണക്കടത്തിലെ പ്രതികളെ സഹായിച്ച ശിവശങ്കറിനെ സംരക്ഷിക്കുന്ന പിണറായി വിജയനെതിരായ വിമർശനം എങ്ങനെ ഇടതുപക്ഷ വിരുദ്ധമാകും?
ഇടതുപക്ഷ വിരുദ്ധതയുണ്ടായാൽ തന്നെ അതെന്താ ഭരണഘടന വിരുദ്ധമാണോ?
ചർച്ചകളിൽ അവതാരകരെ ആക്ഷേപിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും
സി പി ഐ (എം ) പ്രധിനിധികളാണെന്നു ജനങ്ങൾക്കറിയാം.
തമ്പ്രാൻ പറയുമ്പോൾ വായ പൂട്ടിയിരിക്കേണ്ട അടിമകളല്ല അവതാരകർ ;
അവർ അനുഭവവും വിദ്യാഭ്യാസവുമുള്ള പത്രപ്രവർത്തകരാണ്.
അവതാരകർ ജനങ്ങൾക്കുവേണ്ടിയാണ് ചോദ്യങ്ങൾ ഉയർത്തുന്നത്.
ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തിയിട്ട് കാര്യമില്ല.
മാധ്യമ പ്രവർത്തകരോട് ‘കടക്കുപുറത്തു’ എന്നുപറയാനാണ്
സി പി ഐ (എം) നെ മുഖ്യമന്ത്രി പഠിപ്പിച്ചത്;
മുഖ്യമന്ത്രിയുടെ പ്രചോദനം ചങ്കിലെ ചൈനയിൽ നിന്നാണ്.
മുഖ്യമന്ത്രിയുടെ വാക്കുപാലിക്കാൻ കഴിയാത്ത വിഷമം കൊണ്ടാണ്
സി പി ഐ (എം ) നേതാക്കൾ ചാനൽ ചർച്ചകളിൽ നിന്ന് സ്വയം പുറത്തുകടക്കുന്നത്.
അസത്യ പ്രചരണങ്ങളുടെയും അർദ്ധ സത്യപ്രചരണങ്ങളുടെയും ഘോഷയാത്ര നയിക്കുന്ന സൈബർ സഖാക്കളെ ഒന്ന് ശാസിക്കാൻ പോലും തയ്യാറാകാത്തവരാണ് സത്യാനന്തര കാലത്തെക്കുറിച്ചു ആകുലചിത്തരാകുന്നത്!
കേരളത്തിൽ
സി പി ഐ (എം) നടത്തുന്ന സൈബർ പോരാട്ടങ്ങളിൽ അണികൾ ചിന്തിക്കേണ്ടതില്ല.
അവർ copy paste വിപ്ലവം നയിക്കട്ടെയെന്നാണ് പാർട്ടി തീരുമാനം.