പട്ടേലിനെതിരെ പാത്രം കൊട്ടി പ്രതിഷേധം; ലക്ഷദ്വീപില്‍ ജോലിയില്‍ നിന്ന് പിരിച്ചു വിട്ട ജീവനക്കാര്‍ സമരത്തില്‍

Jaihind Webdesk
Friday, June 18, 2021

കവരത്തി : അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ അധികാരമേറ്റ ശേഷം ലക്ഷദ്വീപില്‍ ജോലിയില്‍ നിന്ന് പിരിച്ചു വിട്ട ജീവനക്കാര്‍ സമരത്തില്‍. സേവ് ലക്ഷദ്വീപ് ഫോറത്തിന്‍റെ നേതൃത്വത്തിലാണ്  സമരം. വിവിധ ഡിപ്പാര്‍ട്ടുമെന്‍റുകളില്‍ നിന്ന് ആയിരത്തിലധികം ജീവനക്കാരെയാണ് ഇതിനോടകം പിരിച്ചുവിട്ടത്.

‘ഞങ്ങള്‍ക്ക് ജോലി തിരിച്ചു തരൂ’ എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് പ്രതിഷേധം. ആറുമാസത്തിനിടെ ജോലി നഷ്ടപ്പെട്ട 1315 പേരാണ്  പ്രതിഷേധിക്കുന്നത്.കാര്‍ഷിക വകുപ്പില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേരെ പിരിച്ചു വിട്ടത്. 583 പേര്‍ക്കാണ് ജോലി നഷ്ടമായത്. കോസ്റ്റല്‍ ഗാര്‍ഡില്‍ നിന്ന് 200 പേരെയും, പി.പി മോഡല്‍ ഹോസ്പിറ്റലില്‍ നിന്ന് 132 പേരെയും പിരിച്ചു വിട്ടു. കലാ കായിക അധ്യാപകരായ 24 പേരെയും പൌള്‍ട്രി ഫാമില്‍ നിന്ന് 56 പേരെയും മുന്നറിയിപ്പില്ലാതെ പിരിച്ചു പിട്ടു. വിവിധ വകുപ്പുകളില്‍ നിന്ന് പിരിച്ചു വിടപ്പെട്ട 320 പേര്‍ കൂടി ഇന്ന് പ്രതിഷേധ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. പ്രഫുല്‍ പട്ടേല്‍ അഡ്മിനിസ്ട്രേറ്ററായ ശേഷം ആദ്യം പിരിച്ചു വിട്ട സ്പോര്‍ട്സ് ടൂറിസം വിഭാഗത്തിലെ 193 ജീവനക്കാര്‍ മുതല്‍ സമീപ ദിവസങ്ങളില്‍ ജോലി നഷ്ടപ്പെട്ടവര്‍ വരെ പ്രതിഷേധിക്കുന്നവരുടെ കൂട്ടത്തിലുണ്ട്.

സേവ് ലക്ഷദ്വീപ് ഫോറത്തിന്‍റെ ആഹ്വാന പ്രകാരമാണ് പ്രതിഷേധം സംഘടിപ്പിച്ചത്. നാളെ ദ്വീപ് ജനത ഒന്നാകെ അഡ്മനിസ്ട്രേറ്റ്ര്‍ക്കെതിരെ പ്രതിഷേധിക്കും. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിക്കാനാണ് ദ്വീപ് നിവാസികളുടെ തീരുമാനം. രാത്രിയില്‍ പാത്രം കൊട്ടിയും ലൈറ്റണച്ചും ദ്വീപ് ജനത പ്രഫുല്‍ പട്ടേലിനെതിരെ പ്രതിഷേധം പ്രകടിപ്പിക്കും.