വാരണാസി : യുപിയില്‍ കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കും രക്ഷയില്ലെന്നും പ്രധാനമന്ത്രി കര്‍ഷകരെ തിരിഞ്ഞു നോക്കുന്നില്ലെന്നും പ്രയങ്ക ഗാന്ധി. വാരണസിയിലൈ കിസാന്‍ ന്യായ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ലഖിംപൂര്‍ കൂട്ടക്കൊലയില്‍ പ്രതിയായ മന്ത്രിയുടെ മകനെ സംരക്ഷിക്കുന്നത് സര്‍ക്കാരാണ്. കര്‍ഷകര്‍ക്കും സ്ത്രീകളും യുപിയില്‍ നേരിടുന്നത് കടുത്ത നീതി നിഷേധമാണെന്നും, ജയിലിലടച്ചാലും നീതിക്കായി പോരാടുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
“ഈ രാജ്യം പ്രധാനമന്ത്രിയുടെയോ അദ്ദേഹത്തിന്‍റെ മന്ത്രിമാരുടെയോ സ്വകാര്യ സ്വത്തല്ല. ഇത് നിങ്ങളുടെ രാജ്യമാണ്. നിങ്ങളിത് മനസ്സിലാക്കിയില്ലെങ്കിൽ ഈ രാജ്യത്തെയും നിങ്ങളെയും സംരക്ഷിക്കാൻ നിങ്ങൾക്കാവില്ല. നിങ്ങളാണ് ഈ രാജ്യം നിർമ്മിച്ചത്.” പ്രിയങ്ക പറഞ്ഞു.
“ഇന്ന് നവരാത്രിയുടെ നാലാം ദിനമാണ്. ഇന്നെനിക്ക് വ്രതമാണ്. സ്തുതി കീർത്തനങ്ങൾ കൊണ്ട് എന്റെ സംസാരം ആരംഭിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇത് നവരാത്രിയുടെ സമയമാണ്. അത്കൊണ്ട്തന്നെ നിങ്ങളോട് എന്റെ ഹൃദയം കൊണ്ട് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു ” പ്രിയങ്ക പറഞ്ഞു.
കേന്ദ്ര മന്ത്രി അജയ് മിശ്രയെ മന്ത്രിസ്ഥാനത്ത് നിന്നും നീക്കുന്നത് വരെ തന്റെ പോരാട്ടം തുടരുമെന്ന് പറഞ്ഞ പ്രിയങ്ക, കർഷകരെ കൊന്ന മന്ത്രിപുത്രന് ക്ഷണക്കത്ത് അയക്കുകയാണ് പൊലീസ് ചെയ്തതെന്നും പരിഹസിച്ചു. ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികളെ സംരക്ഷിക്കുകയാണെന്നും അവർ ആരോപിച്ചു.
അതേസമയം, ലഖിംപൂര്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി രാഷ്ട്രപതിയെ കാണും. രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ ഏഴംഗ സംഘമാണ രാംനാഥ് കോവിന്ദിനെ കാണുക.