ജനങ്ങളോടുള്ള ഉത്തരവാദിത്തം സര്‍ക്കാര്‍ മറന്നു; കേരളത്തെ ഭരിക്കുന്നത് കാഴ്ചപ്പാടില്ലാത്ത ഭരണകൂടം: ഇരിട്ടിയില്‍ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി

Jaihind News Bureau
Monday, April 6, 2026

ഇരിട്ടി: കേരളത്തിലെയും കേന്ദ്രത്തിലെയും സര്‍ക്കാരുകള്‍ ജനവിരുദ്ധ നയങ്ങളുമായി മുന്നോട്ടുപോവുകയാണെന്നും ജനങ്ങളോടുള്ള ഉത്തരവാദിത്തം ഇരു ഭരണകൂടങ്ങളും മറന്നുവെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇരിട്ടിയില്‍ നടന്ന യുഡിഎഫ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക. അധികാരത്തില്‍ തുടരാന്‍ വേണ്ടി രാജ്യതാല്‍പര്യങ്ങള്‍ ഹനിക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അവര്‍ ആരോപിച്ചു.

കേരളം ഭരിക്കുന്നത് വ്യക്തമായ കാഴ്ചപ്പാടില്ലാത്ത സര്‍ക്കാരാണെന്ന് പ്രിയങ്ക ഗാന്ധി വിമര്‍ശിച്ചു. കര്‍ഷകരുടെയോ സാധാരണക്കാരുടെയോ ക്ഷേമത്തിനായി ഒരു ഉപകാരപ്രദമായ പദ്ധതി പോലും കൊണ്ടുവരാന്‍ പിണറായി സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ജനങ്ങളുടെ ആവശ്യങ്ങളോട് മുഖംതിരിച്ചു നില്‍ക്കുന്ന കാര്യത്തില്‍ കേരള സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ഒരുപോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഇരു സര്‍ക്കാരുകളും തങ്ങള്‍ക്കെതിരെ ഉയരുന്ന ഓരോ എതിര്‍ശബ്ദങ്ങളെയും അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു.

രാജ്യത്തെ ഊര്‍ജ്ജ മേഖലയെ പ്രധാനമന്ത്രി അമേരിക്കയ്ക്ക് അടിയറവ് വെച്ചുവെന്നും പാചകവാതക വില ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങളുടെ വിലവര്‍ധനവ് സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കിയെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി. ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ഓടിയൊളിക്കുന്ന പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയുമാണ് നമുക്ക് കാണാന്‍ കഴിയുന്നത്. കഴിഞ്ഞ ഭരണകാലയളവില്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ഒരു സര്‍ക്കാര്‍ ഇവിടെ ഉണ്ടായിരുന്നോ എന്ന് ഓരോ വോട്ടറും ചിന്തിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ജനവിരുദ്ധ സര്‍ക്കാരുകളെ മാറ്റേണ്ട സമയമാണിതെന്നും മാറ്റത്തിനായി എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും പ്രിയങ്ക ആഹ്വാനം ചെയ്തു. യുഡിഎഫ് പ്രഖ്യാപിച്ച ‘ഇന്ദിര ഗ്യാരണ്ടി’ പദ്ധതി കേരളത്തിലെ സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും വലിയ ഗുണം ചെയ്യും. ഒരു ജനോപകാര സര്‍ക്കാരിന് വേണ്ടി ജനങ്ങള്‍ ചിന്തിക്കണമെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വിജയം ഉറപ്പാക്കണമെന്നും പ്രിയങ്ക വ്യക്തമാക്കി.