വസ്ത്രധാരണം സ്ത്രീയുടെ അവകാശം : ഹിജാബ് വിവാദത്തില്‍ കടുത്ത വിമർശനമുന്നയിച്ച് പ്രിയങ്ക ഗാന്ധി

Jaihind Webdesk
Wednesday, February 9, 2022

ഹിജാബ് നിരോധനത്തില്‍ വിമര്‍ശനവുമായി പ്രിയങ്കഗാന്ധി. വസ്ത്രധാരണം സ്ത്രീയുടെ അവകാശമാണ്. ഏത് വസ്ത്രം ധരിക്കണമെന്നത് സ്ത്രീയുടെ താല്‍പര്യമാണ്. ഈ അവകാശം ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നു. സ്ത്രീകളെ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കണമെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.

അതേസമയം ഹിജാബ് നിയന്ത്രണങ്ങൾ ചോദ്യം ചെയ്ത് വിദ്യാർഥികൾ സമർപ്പിച്ച ഹരജികളിൽ കർണാടക ഹൈക്കോടതിയിൽ ഇന്നും വാദം തുടരും. ഉച്ചയ്ക്ക് ശേഷം 2:30നാണ് ഹരജി വീണ്ടും പരിഗണിക്കുന്നത്. ഹിജാബ് നിരോധനത്തിനെതിരെ സംസ്ഥാന വ്യാപകമായി സംഘപരിവാർ വിദ്യാർഥി സംഘടന നടത്തിയ പ്രതിഷേധം ഇന്നലെ അക്രമാസക്തമായിരുന്നു ഇതിനെ തുടർന്ന് ദാവൻകര, ശിമോഗ എന്നിവടങ്ങിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ സ്കൂൾ, കോളേജുകൾക്ക് മൂന്ന് ദിവസത്തേക്ക് സർക്കാർ അവധി പ്രഖ്യാപിച്ചു. ഉഡുപ്പിയിലെ സർക്കാർ പ്രീ-യൂണിവേഴ്സിറ്റി കോളജിലെ അഞ്ച് പെൺകുട്ടികൾ സമർപ്പിച്ച ഹരജികളാണ് ഇന്നലെ ഹൈക്കോടതി പരിഗണിച്ചത്. മുതിർന്ന അഭിഭാഷകനായ ദേവ്ദത്ത് കാമത്ത് ആണ് വിദ്യാർഥികൾക്കു വേണ്ടി കോടതിയിൽ ഹാജരായത്. അഡ്വക്കേറ്റ് ജനറൽ പ്രഭുലിങ് കെ. നവദാഗി കർണാടക സർക്കാരിനു വേണ്ടിയും വാദങ്ങൾ അവതരിപ്പിച്ചു. കേസ് കോടതിയുടെ പരിഗണനയിലുള്ളതിനാൽ അക്രമങ്ങളും പ്രതിഷേധ പരിപാടികളും ഒഴിവാക്കണമെന്ന് ജസ്റ്റിസ് ദീക്ഷിത് കൃഷ്ണ ആവശ്യപ്പെട്ടു.