കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട ചോക്കാട് കല്ലാമൂല ഗഫൂറിന്റെ വീട്ടിൽ വയനാട് എം പി പ്രിയങ്ക ഗാന്ധി സന്ദർശനം നടത്തി . കഴിഞ്ഞ മെയ് മാസം 16നാണ് കടുവാക്രമണത്തിൽ ടാപ്പിങ് തൊഴിലാളിയായ ഗഫൂർ കൊല്ലപ്പെട്ടത് . രണ്ടുദിവസം മണ്ഡലപര്യടനത്തിനായി വയനാട് ലോക്സഭാ മണ്ഡലത്തിലെത്തിയ പ്രിയങ്ക ഗാന്ധി പര്യടനം പൂർത്തിയാക്കി ഡൽഹിയിലേക്ക് മടങ്ങി.
കഴിഞ്ഞ മെയ് മാസം 16നാണ് കാളികാവ് പാറശ്ശേരിയിൽ വച്ച് ജോലിക്ക് പോയ ടാപ്പിംഗ് തൊഴിലാളിയായ ചോക്കാട് കല്ലാമൂല ഗഫൂറിനെ കടുവ ആക്രമിച്ച കൊലപ്പെടുത്തിയത് . പാതി ഭക്ഷിച്ച നിലയിലായിരുന്നു ഗഫൂറിന്റെ മൃതദേഹം കണ്ടെത്തിയത് . ശേഷം ഒറ്റപ്പെട്ട കുടുംബത്തിന് വലിയ ആശ്വാസമായി പ്രിയങ്ക ഗാന്ധിയുടെ സന്ദർശനം .
വൈകുന്നേരം നാലുമണിയോടെ ഗഫൂറിന്റെ വീട്ടിലെത്തിയ പ്രിയങ്ക ഗാന്ധി അരമണിക്കൂറോളം കുടുംബവുമായി സംസാരിച്ചു. ആവശ്യങ്ങൾ കേട്ടറിഞ്ഞ എംപി ഉടൻ വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് അറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു. രണ്ടുദിവസത്തെ മണ്ഡലപര്യടനത്തിനായി എത്തിയ പ്രിയങ്ക ഗാന്ധി വയനാട് ജില്ലയിലെ പരിപാടികൾ പൂർത്തിയാക്കിയതിനു ശേഷം രണ്ടാം ദിനമായ ഇന്ന് വയനാട് ലോക്സഭാമണ്ഡലത്തിൽ ഉൾപ്പെടുന്ന വണ്ടൂര്‍ നിയോജകമണ്ഡലത്തിലെ വിവിധ ഇടങ്ങളിൽ പരിപാടികളിൽ പങ്കെടുത്തു. നിലമ്പൂർ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ പ്രചരണ പരിപാടികളിൽ പങ്കെടുത്ത പ്രിയങ്ക ഗാന്ധി ഡൽഹിയിലേക്ക് യാത്രതിരിച്ചു .