
നിലമ്പൂരിലെ കുംഭാര കോളനി സന്ദർശിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എംപി. പരമ്പരാഗത മൺപാത്ര നിർമ്മാണ മേഖലയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങളും അവർ നേരിടുന്ന വെല്ലുവിളികളും എംപി നേരിട്ട് ചോദിച്ചറിഞ്ഞു. മൺപാത്ര നിർമ്മാണം മുഖ്യ ഉപജീവനമാക്കിയ ഈ കോളനിയിലെ ഓരോ തൊഴിലാളിയുമായും സംവദിച്ച പ്രിയങ്ക, അവരുടെ പ്രശ്നങ്ങളിൽ അടിയന്തര ഇടപെടൽ ഉണ്ടാകുമെന്ന് ഉറപ്പുനൽകി.
ഉൽപ്പന്നങ്ങളുടെ വിപണനത്തിനുള്ള സൗകര്യക്കുറവും അസംസ്കൃത വസ്തുക്കൾ ലഭിക്കാനുള്ള ബുദ്ധിമുട്ടുകളുമാണ് തൊഴിലാളികൾ പ്രധാനമായും എംപിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഈ പ്രശ്നങ്ങൾക്ക് പരിഹാരമായി, മൺപാത്രങ്ങളുടെ വിപണന സാധ്യതകൾ വർദ്ധിപ്പിക്കാൻ ബ്രാൻഡിംഗ് സംവിധാനങ്ങൾ നടപ്പിലാക്കുമെന്ന് അവർ വ്യക്തമാക്കി. ഉൽപ്പന്നങ്ങൾ കൂടുതൽ വിപണികളിലേക്ക് എത്തിക്കുന്നതിനും അസംസ്കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിനും ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് പ്രവർത്തിക്കുമെന്നും പ്രിയങ്ക ഗാന്ധി അറിയിച്ചു.
കുംഭാര കോളനിയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും തൊഴിൽ മേഖലയിലെ പ്രതിസന്ധികൾ മറികടക്കുന്നതിനും പ്രായോഗികമായ നടപടികൾ സ്വീകരിക്കുമെന്ന് എംപി ഉറപ്പുനൽകി. എംഎൽഎമാരായ എ.പി. അനിൽകുമാർ, ആര്യാടൻ ഷൗക്കത്ത്, ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ് തുടങ്ങിയ പ്രമുഖ നേതാക്കളും സന്ദർശന വേളയിൽ എംപിക്കൊപ്പമുണ്ടായിരുന്നു.