നിലമ്പൂർ: വനാതിർത്തികളിലെ തകർന്ന ട്രെഞ്ചുകൾ കണ്ട് ആശങ്കയറിയിച്ച് പ്രിയങ്ക ഗാന്ധി എം പി. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സരോജിനിയുടെയും മണിയുടേയും കുടുംബത്തെ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി ബന്ധുകളെ ആശ്വസിപ്പിച്ചു.
കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സരോജിനിയുടെ ബന്ധുക്കളെ വീട്ടിൽ സന്ദർശിച്ചപ്പോഴാണ് കാട്ടിൽ നിന്ന് ഇറങ്ങുന്ന ആനകളെ തടയാന്‍ കെട്ടിയ ട്രെഞ്ചിന്‍റെ ശോചനീയാവസ്ഥയെ കുറിച്ച് പ്രദേശവാസികള്‍ പ്രിയങ്കയോട് പരാതിപ്പെട്ടത്. തുടർന്ന് ട്രഞ്ച് കാണണം എന്ന് പ്രിയങ്ക ആവശ്യപ്പെടുകയായിരുന്നു. ട്രഞ്ച് നേരിൽ കണ്ട പ്രിയങ്ക പലയിടത്തും തകർന്നതും മണ്ണുമൂടിയതും കണ്ട് ആശങ്കയറിയിച്ചു. പ്രദേശവാസികളോടൊപ്പം ഏറെ നേരം ട്രഞ്ചിന്‍റെ പല ഭാഗങ്ങൾ കണ്ട് അവരുടെ പരാതി കേട്ട പ്രിയങ്ക, ആനകൾ ഇറങ്ങുന്നത് തടയാൻ നിലവിലെ ട്രഞ്ചുകൾ അപര്യാപ്തമാണെന്ന് കൂടെ ഉണ്ടായിരുന്ന ഡി. എഫ്. ഒ. ധനിക് ലാലിനോട് പറഞ്ഞു. പ്രദേശവാസികളുടെ പരാതി ന്യായമാണെന്നും നാല്പതോളം വർഷങ്ങൾക്ക് മുൻപ് പണിത ട്രഞ്ചിന്‍റെ അറ്റകുറ്റ പണികൾ യഥാസമയം നടത്താത്തത് ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുന്നതിനു ഇടയാക്കിയിട്ടുണ്ട്. അവരെ ബോധ്യപ്പെടുത്തുന്ന നിലയിൽ സംരക്ഷണ ഭിത്തി നിർമ്മിക്കാൻ നടപടികൾ വേണമെന്നും പ്രിയങ്കാ ഗാന്ധി അഭിപ്രായപ്പെട്ടു. നിലവിലെ ട്രഞ്ചുകൾ മണ്ണ് മാറ്റി ആഴം വർധിപ്പിക്കുന്നതിനും ട്രഞ്ചിലെ കാട് വെട്ടുന്നതിനും തൊഴിലുറപ്പ് പദ്ധതി ഉപയോഗപ്പെടുത്താൻ ശ്രമിക്കണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
കഴിഞ്ഞ മാസം കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മൂത്തേടം ഉച്ചക്കുളം ഉന്നതിയിൽ സരോജിനിയുടെയും മണിയുടേയും കുടുംബത്തെ പ്രിയങ്ക ഗാന്ധി സന്ദർശിച്ചു. സരോജിനിയുടെ മരണത്തെ തുടർന്ന് ഫോണിൽ പ്രിയങ്ക ഗാന്ധി കുടുംബത്തോട് ഏറെ നേരം സംസാരിച്ചിരുന്നു. അന്ന് അവരുടെ പ്രശ്നങ്ങൾ കേൾക്കാൻ നേരിട്ട് വീട്ടിൽ എത്താം എന്ന് ഉറപ്പു നൽകിയിരുന്നു. സരോജിനിയുടേയും മണിയുടേയും കുടുംബത്തിന്‍റെ ആവശ്യങ്ങൾ ഏറെ നേരം കേട്ട പ്രിയങ്ക സാദ്ധ്യമായ എല്ലാ സഹായങ്ങളും ചെയ്യാമെന്ന് പറഞ്ഞു.